'നിപ റാണിയെന്ന് ചിലർ പരിഹസിച്ചു; അന്ന് നമ്മളുണ്ടാക്കിയ പ്രോട്ടോകോളാണ് ഇന്നും ആശ്രയിക്കുന്നത്'

ഏത് സര്‍ക്കാരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്നും കെ കെ ശൈലജ

കൊച്ചി: നിപയെ വല്ലാതെ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. 2018ല്‍ ആദ്യമായി നിപ സ്ഥിരീകരിക്കുമ്പോള്‍ പ്രോട്ടോകോളോ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറോ നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് നമുക്ക് മുന്നില്‍ മാതൃകയുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

'ലോകത്ത് എബോള വന്നപ്പോള്‍ സ്വീകരിച്ച പ്രോട്ടോകോളിന്റെ സാധ്യത പരിശോധിച്ച് അന്ന് പുതിയ പ്രോട്ടോകോള്‍ രൂപീകരിക്കുകയായിരുന്നു. അതിന് ശേഷം മൂന്ന് തവണ നിപ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യസംവിധാനം സജ്ജമായതിനാല്‍ കൃത്യമായി ഇടപെട്ടു. ഇപ്പോഴും അങ്ങനെ ചെയ്യാന്‍ സാധിക്കും. കോണ്‍ടാക്ട് ലിസ്റ്റ് ശേഖരിക്കണം', എന്നും കെ കെ ശൈലജ നിര്‍ദേശിച്ചു.

ഏത് സര്‍ക്കാരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. മുന്‍ മന്ത്രി കെ മുരളീധരന്റെ 2021ലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഇടപെടണം. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല പകര്‍ച്ച വ്യാധി വരുന്നത്. പക്ഷെ പകര്‍ച്ച വ്യാധിയെ നേരിടേണ്ടത് ഭരിക്കുന്നവരാണെന്നും കെ കെ ശൈലജ പറഞ്ഞു.

നിപയെ മറികടക്കാന്‍ നമ്മള്‍ നടത്തിയ ഇടപെടലുകള്‍ ലോകം മുഴുവന്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ചിലര്‍ പരിഹസിച്ചിരുന്നു. അന്ന് അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അന്നത്തെ മുഖ്യമന്ത്രിക്കൊപ്പം തന്നെയും വിളിച്ചിരുന്നു. ഫലകം തന്നപ്പോള്‍ കുപ്പിച്ചില്ല് വാങ്ങാനാണോ പോയതെന്ന പരിഹാസം നേരിട്ടു. നമ്മുടെ ഇടപെടല്‍ ലോകം അംഗീകരിച്ചെങ്കിലും ഇവിടെ അംഗീകരിച്ചിരുന്നില്ല. നിപ റാണിയെന്ന് ചിലര്‍ പരിഹസിച്ചു. അന്ന് നമ്മളുണ്ടാക്കിയ പ്രോട്ടോകോള്‍ ആണ് ഇന്നും ആശ്രയിക്കുന്നത്. അറിവുള്ള എല്ലാവരും അത് അംഗീകരിച്ചിട്ടുണ്ട്', എന്നും കെ കെ ശൈലജ പറഞ്ഞു.

Content Highlights: There is no need to panic about Nipah virus said K K Shailaja

To advertise here,contact us