എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്; മനസാക്ഷിയുടെ ശബ്ദം കേട്ടതുകൊണ്ടെന്ന് പ്രതികരണം

ചേലക്കര ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടി വിട്ട സുധീര്‍ പിന്നീട് പി വി അന്‍വറിനൊപ്പവും ശേഷം ബിജെപിയിലും ചേര്‍ന്നിരുന്നു

തൃശ്ശൂര്‍: എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടി വിട്ട സുധീര്‍ പിന്നീട് പി വി അന്‍വറിനൊപ്പവും ശേഷം ബിജെപിയിലും ചേര്‍ന്നിരുന്നു. മനസാക്ഷിയുടെ ശബ്ദം കേട്ടതുകൊണ്ടാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവെന്നാണ് സുധീര്‍ പ്രതികരിച്ചത്.

'ജീവിതത്തില്‍ പല സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണല്ലോ. രാഷ്ട്രീയമായ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍, എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്', സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രവര്‍ത്തകനെന്ന നിലയില്‍, നാട്ടിലെയും പാര്‍ട്ടിയിലെയും തന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം എടുത്തത്. പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും സുധീര്‍ പറഞ്ഞു.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍ കെ സുധീര്‍. ശേഷം കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരംഭിച്ച് പി വി അന്‍വര്‍ പുറത്താക്കുകയായിരുന്നു. പിന്നാലെയായിരുന്നു ബിജെപി പ്രവേശനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്. എഐസിസി മുന്‍ അംഗമായിരുന്നു സുധീര്‍.

Content Highlights: N K Sudheer has reportedly rejoined the Indian National Congress

To advertise here,contact us