ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം. ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്. കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെന്നും പ്രതിഭാഗം വാദിക്കുന്നു.

കഴിഞ്ഞ ദിവസം അഡ്വ. ശിവദാസന്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നതടക്കം കാര്യങ്ങൾ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്‌ഐടിയുടെ നിലപാട് മാറ്റം കോടതി കാണാതെ പോകരുതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസിൽ എസ്ഐടിക്കുനേരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉയർത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം. റിപ്പോർട്ട് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസിൽ എസ്ഐടി ഉദ്യോ​ഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

റിപ്പോട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി പറഞ്ഞു.ഇന്ന് കോടതിയിൽ സമർപ്പിച്ച എസ്ഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. മർദ്ദ ദൃശ്യങ്ങളും കോടതി കണ്ടെന്നും തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈൻ്റ് ചെയ്‌തെന്നും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് എസ്ഐ ടി രേഖപ്പെടുത്തിയത്. ഇത് അടക്കമുള്ള റിപ്പോർട്ടാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.

ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധിയെന്തെന്ന് നാളെ അറിയാം.

Content Highlights: Serious Charges Against Probe Team in Navakerala Yatra Assault Case

To advertise here,contact us