അൻസിബ അയച്ച മെസേജ് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; പിന്നിൽ അജണ്ടയില്ല: ലക്ഷ്മിപ്രിയ

അന്‍സിബയുടെ പരാതിയില്‍ എസിപിക്ക് മുന്നില്‍ താരം മൊഴി നല്‍കി

കൊച്ചി: അന്‍സിബ അയച്ച മെസേജ് തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നല്‍കിയതെന്ന് നടി ലക്ഷ്മിപ്രിയ. സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തി എന്ന അന്‍സിബയുടെ ആരോപണം ശരിയല്ലെന്നും കയ്യിലുള്ള തെളിവുകള്‍ എല്ലാം പൊലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു. പരാതിക്ക് പിന്നില്‍ അജണ്ടയില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ എസിപിക്ക് മുന്നില്‍ താരം മൊഴി നല്‍കി.

'എന്റെ കയ്യിലെ ഡിജിറ്റല്‍ തെളിവ് കൈമാറും. ഡിസംബര്‍ 10നാണ് അനാവശ്യമായ ഒരു മെസേജ് വന്നത്. എന്റെ ഭര്‍ത്താവ് പ്രശ്‌നമാക്കിയത് വിട്ടേക്കൂ. എന്റെ ഫോണിലേക്ക് അങ്ങനെയൊരു സന്ദേശം വരുമ്പോള്‍ എനിക്ക് നിയമപരമായി പോകാമല്ലോ. വ്യക്തിപരമായ പ്രശ്‌നത്തില്‍ സംഘടനയ്ക്ക് എന്ത് ബാധ്യതയാണുള്ളത്?. സംഘടനയല്ല പരിഹരിക്കേണ്ടത്. അതിന് പുറത്താണ് പരിഹരിക്കേണ്ടത്', അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍സിബ ഉന്നയിച്ചിരുന്നത്. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു.

ആ പരാതിയില്‍ അന്‍സിബയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്ക് വലിയ ഹരാസ്മെന്റ് നേരിടേണ്ടി വന്നു എന്നാണ് അന്‍സിബ പറയുന്നത്. സന്ദേശം അയച്ചതില്‍ ഖേദ പ്രകടനം എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാണിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Content Highlights: Actress Lakshmi Priya said she filed a complaint when a message allegedly sent by Ansiba reached a point where it could affect her family life.

To advertise here,contact us