പ്രസവത്തിന് പിന്നാലെ ഹരിപ്പാട് അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്

ആലപ്പുഴ: പ്രസവത്തിന് പിന്നാലെ ഹരിപ്പാട് മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിന് ശേഷം അമ്മയ്ക്ക് കുഞ്ഞിനെ വേണം എന്ന് പറഞ്ഞാല്‍ വിട്ടുനല്‍കും. കുഞ്ഞിനെ വേണ്ട എന്ന നിലപാടിലാണ് പത്തൊന്‍പതുകാരിയായ അമ്മ. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഉളളത്. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പോലും അമ്മ തയ്യാറാകുന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പെണ്‍കുട്ടി ഡിഡബ്ല്യുസിയ്ക്ക് നല്‍കി മൊഴി. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യെ അറിയിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.

വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ അറുപത് ദിവസം പരിചരിക്കും. ഈ സമയം വരെ കുഞ്ഞിനെ അമ്മയ്ക്ക് വേണമെങ്കില്‍ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാല്‍ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാല്‍ അമ്മയ്ക്ക് അവകാശമുന്നയിക്കാനാവില്ല.

മെയ് 25-നാണ്  വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനൽവഴി പുറത്തേക്കിടുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ‍ർണ വളർച്ചയെത്തിയ പെൺക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Content Highlights: CWC to take over baby thrown out of window by mother after Haripad delivery

To advertise here,contact us