കെ ടെറ്റില്‍ പുനഃപരിശോധനയില്ല; ആവശ്യം തള്ളി സുപ്രീം കോടതി

സംസ്ഥാന സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും സമര്‍പ്പിച്ച 45 ഹര്‍ജികളാണ് തള്ളിയത്

ന്യൂഡല്‍ഹി: അധ്യാപകര്‍ക്ക് കെ ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് കോടതി തള്ളിയത്. അതേസമയം പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി ഉയര്‍ത്തി.

രണ്ട് വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകര്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും സമര്‍പ്പിച്ച 45 ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്.

2012 മാര്‍ച്ച് 31ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കരുത്. വിരമിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ പാസാകണമെന്നുള്ള മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

വിധി നടപ്പാക്കുന്നതോടെ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി അടക്കം ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ കെ ടെറ്റ് പാസാകാതെ ജോലിയില്‍ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും.

Content Highlights: The Supreme Court has rejected the plea seeking revaluation in the KTET examination

To advertise here,contact us