വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധികന്‍; ഗുരുതര പരിക്ക്

സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കയ്യില്‍ കരുതിയ പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവള്ളൂര്‍ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.

സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കയ്യില്‍ കരുതിയ പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായാണ് വിവരം. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ല. ഇതാണോ ജീവനൊടുക്കല്‍ ശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: An elderly man reportedly attempted end life after reaching the residence of a Congress leader in Vadakara

To advertise here,contact us