ED റെയ്ഡിനിടെ അക്രമം: CPIM കലാപശ്രമം നടത്തി, ആഭ്യന്തരമന്ത്രിക്ക് DGPയുടെ റിപ്പോര്‍ട്ട്

കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഡിജിപി റവാഡ ചന്ദ്രശേഖര്‍. സിപിഐഎം കലാപശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും കലാപം ഒഴിവാക്കാനാണ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിക്കുകയായിരുന്നു.. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇ ഡി ഉദ്യോസ്ഥര്‍ക്കെതിരായ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടാണ്. മൂന്ന് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് പിടിയിലായത്. കിരണ്‍, അനില്‍കുമാര്‍ എന്നിവരെ വീട്ടില്‍ കയറിയാണ് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്‍ കൗണ്‍സിലര്‍മാരുടെ വീടുകളില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. ഐ പി ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവരെ ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം കേസില്‍ 15 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

Content Highlights: The DGP has submitted a report to the Home Minister regarding the violence that took place during the ED raid

To advertise here,contact us