സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം; വേദിയിൽ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങൾ നൽകണമെന്ന് ഡിജിപി

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് നിഗമനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി റിപ്പോര്‍ട്ട് തേടി.

വേദിയില്‍ അനുവാദമില്ലാതെ കയറിയവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാണ് വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ ലംഘിച്ചവരില്‍ അണ്ടര്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. വിവിഐപികള്‍ക്ക് നിര്‍ദിഷ്ട വഴി ഉപയോഗിക്കാനാവാതെ പോയത് വീഴ്ചയെന്നുമാണ് വിലയിരുത്തൽ.

വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നായിരുന്നു ലോക്ഭവന്റെ നിർദ്ദേശം. മറ്റുള്ളവർ വേദിയിൽ പാടില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജിൽ നടത്തണമെന്നും ലോക്ഭവൻ അറിയിച്ചിരുന്നു. എന്നാൽ, രാഹുൽഗാന്ധിയടക്കമുള്ള നേതാക്കളെ വേദിയിലിരുത്തണമെന്ന് വി ഡി സതീശൻ ഗവർണറോട് ആവശ്യപ്പെട്ടു. തന്റെ അഭിപ്രായം പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് പൊലീസ് റിപ്പോർട്ടുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

ഇത് ലംഘിച്ചാണ് വേദി സജ്ജമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ വേദിയുടെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ലോക്ഭവൻ സെക്രട്ടറി നിർദേശങ്ങൾക്ക് വിരുദ്ധമായി വേദിയിൽ കൂടുതൽ കസേരകളുണ്ടെന്ന് ഗവർണറെ അറിയിച്ചു. ഇതോടെ ഗവർണർ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. വേദിയിൽ പറഞ്ഞതിലും കൂടുതൽ കസേരയിടുകയും നൂറിലധികം പേർ തള്ളിക്കയറുകയുമാണുണ്ടായത്.

Content Highlights: violation of protocol at the swearing-in ceremony of the new government

To advertise here,contact us