'മണിപ്പൂർ ഡയറിയുടെ സംവിധായകൻ മോശമായി പെരുമാറി'; പരാതിയുമായി കുംഭമേള താരം, കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന്‍ സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.

അതേസമയം, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മധ്യപ്രദേശ് പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മെയ് ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടേതായിരുന്നു നടപടി.

എം വി ഗോവിന്ദന്‍ അടക്കമുളളവര്‍ക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ഹര്‍ജിയിലായിരു ന്നു നടപടി. അഭിഭാഷകനായ പി നാഗരാജിന്റെ ഹര്‍ജിയിലാണ് കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, എ എ റഹീം തുടങ്ങി ആറുപേര്‍ക്കെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം.

പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ അറിയിച്ചിരുന്നു.

കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.

പിന്നീടാണ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാന്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷന്‍ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതില്‍ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.

Content Highlights: Kumbh Mela star files complaint that Manipur Diary director misbehaves

To advertise here,contact us