തൊടുപുഴ: ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണിന് പാമ്പ് കടിയേറ്റത്. അജയ്ക്ക് 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, പാലായില്‍ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലില്‍ പാമ്പിന്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവി(54)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശി ആനിയമ്മ തോമസി(74)നും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടയില്‍ പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു.
കിണറ്റിലെ വെള്ളം കോരുന്ന കയറിലിരിക്കുകയായിരുന്ന ശംഖുവരയനിൽ നിന്ന് തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
ഇന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂര്‍ഖനെ പിടികൂടി. വിറകുപുരയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാല്‍ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
Content Highlights: Two people bitten by a snake in Idukki