തച്ചങ്കരി കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവം; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

ത്രീസ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ടോമിന്‍ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളില്‍ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം എസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ കേസെടുക്കും. ഗുരുതര വകുപ്പുകള്‍ ചുമത്താതെയായിരിക്കും നടപടി. എസ്പിയുടെ നിര്‍ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസായിരിക്കും കേസെടുക്കുക.

സര്‍വ്വീസില്‍ നിന്നും വിരമിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ടോമിൻ ജെ തച്ചങ്കരി തന്റെ സ്വകാര്യവാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ച സംഭവം വിവാദമായിരുന്നു. കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീസ്റ്റാര്‍ ബോര്‍ഡ് കാണപ്പെട്ടത്. ബോര്‍ഡ് തുണിവെച്ച് മറച്ച നിലയിലാരുന്നു. കവര്‍ മാറ്റിയപ്പോഴാണ് നക്ഷത്രങ്ങള്‍ തെളിഞ്ഞത്. ത്രീസ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നു എന്നുമായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം. സംഭവത്തിൽ ടോമിൻ തച്ചങ്കരിക്കെതിരെ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

Content Highlights: 'Incident of using official emblem in Thachankary car'; Report says it was only a one-day violation

To advertise here,contact us