പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം:'ഡോക്ടർ തൊട്ടുപോലും നോക്കിയില്ല';ആശുപത്രി അധികൃതർ പരിഗണിച്ചില്ലെന്ന് അച്ഛൻ

കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്‌സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞു.

'രാവിലെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചു എന്നു പറഞ്ഞ് കുഞ്ഞ് നിലവിളിക്കുകയായിരുന്നു. കാലില്‍ ചെറിയൊരു പാട് മാത്രമാണ് ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് പ്രശ്‌നം ഉണ്ടായിരുന്നില്ല. സൂചി കണ്ട് പെട്ടെന്ന് പേടിച്ച് നിലവിളിച്ചു. പിന്നീടാണ് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ തന്നെ അനക്കം ഇല്ലാതായി. അമ്മയോടൊപ്പം നിലത്തായിരുന്നു കുഞ്ഞ് കിടന്നിരുന്നത്', ദിലീപ് പറഞ്ഞു.

കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പറഞ്ഞു. ആശുപത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു. നഷ്ടപ്പെട്ടത് ഒരു അമ്മയുടെ സ്വപനം ആണെന്നും കീര്‍ത്തി സൈജു പറഞ്ഞു. 'വാര്‍ഡ് മെമ്പര്‍ ആണ് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഉള്ളത്. ചിറയിന്‍കീഴ് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ മാത്രമാണ് ഉള്ളത്. കൃത്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി പലതവണ ഉയര്‍ന്നിട്ടുണ്ട്. നിരവധി പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ്. കുട്ടിയുടെ വീട് ഇരിക്കുന്നത് പട്ടയ ഭൂമിയില്‍ ആണ്, ലൈഫ് പദ്ദതി പ്രകാരം വീടിനും അപേക്ഷിച്ചിരുന്നു', അവര്‍ പറഞ്ഞു.

ഇഴജന്തുക്കള്‍ നിരവധി ഉള്ള സ്ഥലം ആണെന്നും പഴുതാര കടിച്ചു എന്നാണ് ആദ്യം കരുതിയതെന്നും കീര്‍ത്തി പറഞ്ഞു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നും കീര്‍ത്തി സൈജു കൂട്ടിച്ചേര്‍ത്തു. ആന്റിവെനം പോലും നല്‍കാതെയാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും അവര്‍ ആരോപിച്ചു.

മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

Content Highlights: Protest against hospital over death of baby due to snake bite in Chirayinkeezhu

To advertise here,contact us