കരുതലായവനെ കാണാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാജനെ കാണാന്‍ ഒല്ലൂര്‍ എത്തി ചൂരല്‍മല നിവാസികള്‍

ദുരന്തത്തില്‍ മൂന്ന് മക്കളെ നഷ്ടമായ സയന മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്

തൃശൂര്‍: ഒല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ രാജനെ കാണാനെത്തി ചൂരല്‍മല ദുരന്തബാധിതര്‍. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വെച്ചാണ് ചൂരല്‍മലയില്‍ നിന്നെത്തിയ 14 പേര്‍ കെ രാജനെ കണ്ടുമുട്ടിയത്. ഭാര്യയുടെ വീട്ടുകാരടക്കം പത്ത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ജയേഷും കുടുംബ സംഗമത്തിനെത്തിയവരോട് സംസാരിച്ചു.

വീടും ആശ്രയവും സമ്പാദ്യവും നഷ്ടപ്പെട്ട മുഹമ്മദലിയും ഭാര്യ സൗജ്യത്തും, ഹമീദും ഭാര്യ സുഹ്റയും സംഘത്തിലുണ്ടായിരുന്നു. അതിവൈകാരികമായ രംഗമായിരുന്നു മൂര്‍ക്കനിക്കരയിലുണ്ടായത്. ദുരന്തത്തില്‍ മൂന്ന് മക്കളെ നഷ്ടമായ സയന മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. മന്ത്രി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വൈകാരിക കുറിപ്പും രാജന്‍ പങ്കുവെച്ചു.

'അപ്രതീക്ഷിതമായാണ് അവരെത്തിയത്. ചൂരല്‍മലയിലെ പ്രിയപ്പെട്ടവര്‍. ഇറങ്ങാന്‍ നേരത്ത് സയന ചോദിച്ചു ഒന്നു കെട്ടിപിടിച്ചോട്ടെ. കെട്ടിപ്പിടിച്ച് സയന പറഞ്ഞത് ജയിച്ചു കഴിഞ്ഞ് മക്കളുടെ അടുത്തേക്ക് ഒന്നൂടെ വരണമെന്നാണ്. ഒറ്റ നിമിഷത്തില്‍ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. സയനയുടെ മൂന്നു മക്കളും, ധ്യാനും നിവേദും ഇഷാനും, ദുരന്തത്തില്‍ നമ്മെ വിട്ടു പോയിരുന്നു. അവരവിടെ പുത്തുമലയില്‍ ഉറങ്ങുന്നുണ്ട്. ഈ സ്‌നേഹത്തിന് മുന്നില്‍ പകരം വെക്കാന്‍ ഒന്നുമില്ല', രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Chooralmala people came for to visit K Rajan

To advertise here,contact us