സിപിഐഎം-ബിജെപി ഡീൽ ആരോപണം നനഞ്ഞ പടക്കം; മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇങ്ങനെ പച്ചക്കള്ളം പറയരുത്: എം എ ബേബി

'നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രാണ്'

പത്തനംതിട്ട: സിപിഐഎം-ബിജെപി ഡീല്‍ ആരോപണം മുമ്പും വന്നിട്ടുണ്ടെന്നും അന്ന് ആരോപണം നനഞ്ഞ പടക്കം പോലെയായെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഡീല്‍ ആരോപണം വീണ്ടും നടത്തുകയാണ്. സിപിഐഎം- ബിജെപി ഡീല്‍ എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ പച്ചക്കള്ളം പറയരുത്. ത്രിപുരയില്‍ ഇടതുപക്ഷ ഭരണം അവസാനിക്കാന്‍ കാരണം കോണ്‍ഗ്രസാണ്. 2013-ല്‍ ത്രിപുരയില്‍ ബിജെപിക്ക് ഒരു സീറ്റ് പോലുമില്ല. 60 അംഗങ്ങള്‍ ഉള്ള ഇടത്ത് കോണ്‍ഗ്രസിന് ആറ് അംഗങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആയി മാറി. കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ ത്രിപുരയില്‍ ബിജെപി വോട്ടുകള്‍ ആയി മാറി. അങ്ങനെയാണ് ത്രിപുരയില്‍ ബിജെപി ഭരണം വന്നതെന്നും എംഎ ബേബി പറഞ്ഞു.

വര്‍ഗീയ പാര്‍ട്ടിയുമായി ഒന്നിച്ച് സിപിഐഎം പ്രവര്‍ത്തിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു. സിപിഐഎമ്മും ഇടതുപക്ഷവും എവിടെയും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫാണ്. രാഹുല്‍ഗാന്ധി എന്താ കണക്ക് പഠിച്ചിട്ടില്ലേയെന്നും ഖര്‍ഗെയ്ക്ക് കണക്ക് കൂട്ടാന്‍ അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ വോട്ടാണ് നേമത്ത് കുറഞ്ഞത്. നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രാണ്.

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കരുതെന്നും എം എ ബേബി ആവശ്യപ്പെട്ടു. ഇപ്പോള്‍ ദില്ലി ഭരണവും ബിജെപിയുടെ കൈകളിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത സമീപനം ബിജെപിക്ക് അനുകൂലമായി. ആം ആദ്മി നേതാക്കള്‍ അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫ് തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ചു. എല്‍ഡിഎഫ് എന്ത് ചെയ്തു എന്ന ചര്‍ച്ച നാട്ടില്‍ നടക്കണം. മാധ്യമ സാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.ഓരോ മാധ്യമത്തിലും അതിന്റേതായ നിലപാടുകള്‍ ഉണ്ട്. നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ ജനങ്ങളെ സഹായിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് പാളിച്ച ഉണ്ടോ എന്ന് പരിശോധിക്കണം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മത്സരിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ഒരു ഡോക്ടര്‍ തനിക്ക് സന്ദേശം അയച്ചു.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പറ്റിയായിരുന്നു സന്ദേശം. പിഴവുകള്‍ സംഭവിക്കാറുണ്ട്. പ്രശ്‌ന സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ ചുമതലയുണ്ട്. ചിലപ്പോള്‍ തെറ്റ് സംഭവിക്കാറുണ്ട്. ആ തെറ്റ് മനുഷ്യസഹജമാണ്. 100 ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ 10 ശതമാനം വരെ അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ആ കണക്ക് വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ തെറ്റിന്റെ ശതമാനം കുറവാണ്. ഹൃദ്രോഗ ചികിത്സാ രംഗത്ത് നേട്ടം കൈവരിച്ചു. താലൂക്ക് ആശുപത്രികളില്‍ വരെ ഹൃദ്രോഗ ചികിത്സ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. ചില ഘട്ടങ്ങളില്‍ മുപ്പതിനായിരം രൂപയുടെ ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരും. ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഈ സൗകര്യം ഉണ്ട്. ഇത് വലിയ മാറ്റമാണെന്നും എംഎ ബേബി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു. ചില പിഴവുകളെ പര്‍വ്വതീകരിച്ച് കാണിക്കുകയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം 1971 ല്‍ കോണ്‍ഗ്രസ് മുദ്രാവാക്യമായി സ്വീകരിച്ചിരുന്നു. എന്നിട്ടും ദാരിദ്ര്യം വര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: ma baby against gharge and rahul gandhi on their statement on bjp-cpim deal

To advertise here,contact us