അതിവേഗ റെയില്‍വേ പദ്ധതി; ഇ ശ്രീധരന്‍ വിളിച്ച ആദ്യയോഗം ആളില്ലാതെ പാളി

പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ പാത കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രത്യേക യോഗം വിളിക്കാനായിരുന്നു ശ്രീധരന്റെ തീരുമാനം

മലപ്പുറം: അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി മെട്രോമാന്‍ ഇ ശ്രീധരന്‍ മലപ്പുറത്ത് വിളിച്ച ആദ്യയോഗം ആളില്ലാതെ പൊളിഞ്ഞു. അന്‍പതില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിക്കെത്തിയത്. ജില്ലാ കളക്ടര്‍, എസ് പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിക്കെത്തിയില്ല. കളക്ടറെയും എസ്പിയെയും ക്ഷണിച്ചിരുന്നുവെന്നും കൂടുതല്‍ പേരെ പ്രതീക്ഷിച്ചിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ പാത കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രത്യേക യോഗം വിളിക്കാനായിരുന്നു ശ്രീധരന്റെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ആദ്യയോഗമാണ് ഇന്ന് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഹാളില്‍ വിളിച്ചത്.

ബിജെപി അധികാരത്തില്‍ വന്നാല്‍ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഇ ശ്രീധരന്‍ ആവര്‍ത്തിച്ചു. ബിജെപി അധികാരത്തില്‍ വന്നാല്‍ മൂന്നുമാസംകൊണ്ട് പദ്ധതി നടപ്പാക്കും. ബിജെപിക്കാരന്‍ എന്ന നിലയില്‍ അക്കാര്യത്തില്‍ ഉറപ്പ് തരാനാകുമെന്നും മെട്രോമാന്‍ ആത്മവിശ്വാസം പങ്കുവെച്ചു.

പില്ലര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. പില്ലറിന് 20 മീറ്റര്‍ ഭൂമി മാത്രമാണ് ആവശ്യം. ഭൂമി വിട്ടുതരുന്നവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇ ശ്രീധരനെ നിയമിച്ചിട്ടില്ലെന്ന ദേശീയ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്റെ വാദത്തോടും ശ്രീധരന്‍ പറഞ്ഞു. അവര്‍ക്ക് ഈ പദ്ധതിയുമായി ഒരു ബന്ധവുമില്ല. അവരുടെ അടുത്തോ അവര്‍ എന്റെ അടുത്തോ വന്നിട്ടില്ല. ഒരു പദ്ധതിയെക്കുറിച്ചു നെഗറ്റിവ് പബ്ലിസിറ്റി കൊടുക്കരുത്. ഒരു പദ്ധതിവരുമ്പോള്‍ അനുകൂലമായിട്ടല്ലേ കാണേണ്ടതെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

Content Highlights: High-speed railway project First meeting called by E Sreedharan of Failed

To advertise here,contact us