കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ല: എം ടി രമേശ്

കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആളുകള്‍ക്ക് അറിയാമെന്നും എം ടി രമേശ് പറഞ്ഞു

കണ്ണൂര്‍: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. സിനിമയില്‍ വരുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ. സിനിമ ബിജെപിയുടേതല്ല. അതിനാല്‍ നിലപാട് പറയാനും ഇല്ലെന്ന് എം ടി രമേശ് പറഞ്ഞു. 'കേരള സ്റ്റോറി'യെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എം ടി രമേശിന്റെ പ്രതികരണം.

കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആളുകള്‍ക്ക് അറിയാം. കേരളത്തില്‍ മതതീവ്രവാദം ഉള്‍പ്പെടെ എതിര്‍ക്കപ്പെടേണ്ട പലതുമുണ്ട്. അതിനെ രാഷ്ടീയമായി എതിര്‍ക്കുമെന്നും എം ടി രമേശ് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നത് സിപിഐഎമ്മിന്റെ രീതിയാണ്. സിനിമ കാണരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. സിനിമ കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുന്നതിന് പി ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം എത്തുന്ന ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്നുവെന്നും എം ടി രമേശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളെ വിളിച്ചു വരുത്തി സമ്മര്‍ദ്ദം ചെലുത്തി. തെളിവുകളില്ലാതെയാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത്. എന്തിനായിരുന്നു അറസ്റ്റ് എന്ന് എസ്‌ഐടി വ്യക്തമാക്കണം. രാഷ്ട്രീയ തീരുമാനം ആയിരുന്നോയെന്ന് എസ്‌ഐടി മറുപടി പറയണമെന്നും എം ടി രമേശ് പറഞ്ഞു.

Content Highlights: not aware of anyone being forced to eat beef in Kerala Said MT Ramesh kerala story

To advertise here,contact us