'കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ല'; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി; ടീസർ പിൻവലിക്കാൻ നിർദേശം

സിനിമയുടെ ടീസര്‍ പിന്‍വലിക്കാന്‍ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാന്‍ ഹൈക്കോടതി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് 1.45ന് നിര്‍മാതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിനിമയുടെ ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലവ് ജിഹാദിന്റെ ഇരകള്‍ എന്ന പേരില്‍ ഒരുകൂട്ടം യുവതികളെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതില്‍ കേരളത്തില്‍ നിന്ന് ഇരയാക്കപ്പെട്ട ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നല്‍കിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന് സെലക്ടീവ് വിവേചനമാണ്. കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഇതോടെ സിനിമയുടെ ഉള്ളടക്കം കേരളത്തിന് എതിരെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ഹൈക്കോടതി ചോദിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ ഇങ്ങനെ ഒരു സിനിമ എന്നും ഹൈക്കോടതി ആരാഞ്ഞു. ക്രമസമാധാനത്തെ തകര്‍ക്കുന്നതല്ല സിനിമ എന്ന് വ്യക്തത വരുത്തണം. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനിടെ ട്രൂ സ്റ്റോറി എന്ന പേരില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമ ഒരു കലാരൂപമാണ്. കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സിനിമ യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് നിര്‍മാതാക്കളുടെ വാദം. ആ വാദം പ്രശ്നമാണ്. സിനിമയില്‍ പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കില്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെ കേരള സ്‌റ്റോറിയുടെ ടീസര്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കളും ഉറപ്പ് നല്‍കി. നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയതിനാല്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ സമയം ടീസറിനൊപ്പം ട്രെയിലറും പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ജീവിക്കുന്നത്. ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങള്‍ കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. എപ്പോള്‍ സിനിമ കാണാനാകും എന്നതില്‍ നിര്‍മാതാക്കള്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിനിമ എപ്പോള്‍, എവിടെവെച്ച് കാണാനാകുമെന്ന് നിര്‍മാതാക്കള്‍ ആ സമയം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Content Highlights- Kerala High Court decided to watch the movie Kerala Story 2 and directed action on a plea seeking its withdrawal citing public concerns.

To advertise here,contact us