മന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം;നേമം ഷജീർ അടക്കം 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

നിലവില്‍ അഞ്ച് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ അടക്കം 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസിന്റേതാണ് നടപടി. നിലവില്‍ അഞ്ച് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വെച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര്‍ ശ്രമിച്ചു. ഇതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോണ്‍ഗ്രസ് അതിക്രമം വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് നടന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുത്തകകളെ സഹായിക്കാനുള്ള നിലപാടാണ് സതീശന്‍ എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനങ്ങള്‍ റീത്ത് വെയ്ക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു.

Content Highlights- Kerala Police have registered a case against 25 Youth Congress workers who staged a protest in front of the residence of Minister Veena George

To advertise here,contact us