തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 2.69 കോടി പൗരന്മാരുടെ പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പത് ലക്ഷത്തോളം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായത്. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആളുകള്‍ക്ക് ഇനിയും അവസരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടികയുടെ പകര്‍പ്പ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം, ഒരേ വീട്ടിലുള്ളവര്‍ക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകള്‍ മാറിപ്പോയെന്ന ആക്ഷേപവും അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഉയരുന്നുണ്ട്. ഒക്ടോബറില്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയായിരുന്നു എസ്‌ഐആറിന്റെ ആദ്യഘട്ട നടപടികള്‍ ആരംഭിച്ചിരുന്നത്. 2025 ഡിസംബര്‍ 23 പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നുള്‍പ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
കരട് പട്ടികയില്‍ നിന്ന് 53,299 പേരെ ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍ എന്നീ കാരണങ്ങളാലാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 2.69 കോടി ജനങ്ങളില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. 227 ട്രാന്‍സ്‌ജെന്‍ഡര്‍, 2,23,558 പ്രവാസി വോട്ടര്‍മാര്‍, 54,110 സര്‍വീസ് വോട്ടര്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാന്‍ എന്ന ലിങ്കില്‍ കയറി പരിശോധിക്കാവുന്നതാണ്.
Content Highlight; The final electoral roll under the Special Intensive Revision (SIR) has been released in Kerala ahead of the Assembly elections. Around 9 lakh names have been removed due to reasons including death, relocation, duplicate entries, and change of citizenship.