കൊച്ചി: നടി ശോഭനടക്കം മൂന്ന് പേർക്ക് പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നാലര വർഷം പിന്നിട്ടിട്ടും നൽകാതെ കാലടി സംസ്‌കൃത സർവകലാശാല. നടിയും നർത്തകിയുമായ ശോഭന, സംസ്‌കൃത പണ്ഡിതൻ എൻ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് ബിരുദം നൽകി ആദരിക്കാൻ 2021ലാണ് സർവകലാശാല തീരുമാനിച്ചത്. എന്നാൽ വർഷം ഇത്ര കഴിഞ്ഞിട്ടും ഇവർക്ക് സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയില്ല.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഡി ലിറ്റ് നൽകാൻ സാധിക്കാത്തത് എന്നാണ് കാലടി സർവകലാശാലയുടെ വിശദീകരണം. ഡിലീറ്റ് വിതരണത്തിന് 15 ലക്ഷം രൂപയാണ് ചെലവെന്നും സർവകലാശാല സാമ്പത്തികമായി കഷ്ടത്തിലാണെന്നും നിലവിലെ വൈസ് ചാൻസിലർ കെ കെ ഗീതാകുമാരി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഡിലിറ്റ് നൽകുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും വി സി വ്യക്തമാക്കി.
ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ച് ശോഭനയ്ക്കും സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ എൻ പി ഉണ്ണിക്കും ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ടി എം കൃഷ്ണയ്ക്കും ഡി ലിറ്റ് ബിരുദം നൽകുമെന്നായിരുന്നു പ്രഖ്യാപനം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മുൻ വി സികൂടിയാണ് എൻ പി ഉണ്ണി.
Content Highlights: Kalady Sree Sankaracharya University of Sanskrit has not awarded D Litt degrees to three people, including actress Shobana, even after four and a half years