പിണറായി 3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യും, ഭരണമാറ്റം അനിവാര്യം: സാറാ ജോസഫ്

അധികാരം നിലനിർത്താൻ ഏതു പിശാചിന്റെ കൂടെയും കൂട്ടുകൂടും എന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ടെന്നും വിമർശനം

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. പിണറായി 3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യുമെന്നും ഇത് വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് പോകുമെന്നും സാറാ ജോസഫ് ചൂണ്ടികാട്ടി. ഭരണമാറ്റം നല്ലതെന്നും അനിവാര്യമെന്നും സാറ ജോസഫ് പറഞ്ഞു. ഇടയ്ക്ക് ഭരിക്കുന്ന പാർട്ടി പ്രതിപക്ഷത്ത് വരുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതികരണം. അധികാരം നിലനിർത്താൻ ഏതു പിശാചിന്റെ കൂടെയും കൂട്ടുകൂടും എന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ടെന്നും സർക്കാരിന് അധികാരമാണ് മുഖ്യം ജനാധിപത്യമല്ലെന്നും സാറ ജോസഫ് പ്രതികരിച്ചു.

ഇലക്ഷൻ ജയിച്ചുകഴിഞ്ഞാൽ തനിഷ്ടമാണ് നടക്കുന്നത്. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗ്ഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ലെന്നും സാറ ജോസഫ് പറഞ്ഞു. ചോദ്യം ചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവണ്ണം കാര്യങ്ങൾ പോകുന്നു. ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കുന്ന സമീപനം വരെയുണ്ട്. ജനാധിപത്യത്തിന്റെ നാശം ഉണ്ടായിരിക്കുന്ന കാലത്താണ് ജീവിക്കുന്നതെന്നും ഭരണമാറ്റം ആവശ്യമാണെന്നും ജനം വിലയിരുത്തട്ടെയെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്ത് തുടർഭരണം വേണ്ടെന്നും മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്നും കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് സാറാ ജോസഫിന്‍റെ പ്രതികരണം. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും ആയിരുന്നു കവി സച്ചിദാനന്ദന്‍റെ പ്രതികരണം. പ്രതിപക്ഷത്തിരിക്കുക എന്നത് പാർട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് കൂടുതൽ വേരാഴ്ത്തുന്നതിനും സഹായിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. അതിനാൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം, ജയം, തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തികമായ ലക്ഷ്യം. തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുവാൻ ജനാധിപത്യമാണ് ഉണ്ടാകേണ്ടത്. ഇന്ത്യ പോലെയൊരു ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ചുള്ള ഒരു സായുധവിപ്ലവം സാധ്യമല്ല. അതിനാൽ ജനാധിപത്യത്തെ എങ്ങനെ യഥാർത്ഥ ജനാധിപത്യമാക്കി മാറ്റാം എന്ന് ആലോചിക്കുന്നതാണ് സാധ്യമാകുക എന്നും സച്ചിദാനന്ദൻ പറഞ്ഞു.

Content Highlights: Writer Sarah Joseph criticizes the government

To advertise here,contact us