കേസിന് പിന്നില്‍ വിരോധം, ഗൂഢാലോചന, പണം തിരിച്ചുനല്‍കാമെന്ന് അറിയിച്ചു: മെന്റലിസ്റ്റ് ആദി

ലാഭം ഉണ്ടായാലും നഷ്ടം ഉണ്ടായാലും സഹിക്കാന്‍ നിര്‍മ്മാതാവിന് ബാധ്യതയുണ്ടെന്നും ആദി

കൊച്ചി: ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം തട്ടിയെന്ന കേസിനോട് പ്രതികരിച്ച് മെന്റലിസ്റ്റ് ആദി. പരാതിയിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷോയുടെ ഒരുവര്‍ഷത്തെ നിര്‍മ്മാണ കരാര്‍ എക്‌സ്‌ക്ലൂസീവ് ആയി നല്‍കാത്തതിലുള്ള വിരോധമാണ് കേസിന് കാരണമെന്നും ആദി ആരോപിച്ചു.

കൊച്ചി സ്വദേശിയുടെ കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നേരത്തെ പത്ത് ഷോകളുടെ നിര്‍മ്മാതാവായിരുന്നു പരാതിക്കാരന്‍. ലാഭം ഉണ്ടായാലും നഷ്ടം ഉണ്ടായാലും സഹിക്കാന്‍ നിര്‍മ്മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ചുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആദി വിശദീകരിച്ചു.

കൊച്ചി സ്വദേശിന് ബെന്നി വാഴപ്പിള്ളിയുടെ പരാതിയിലായിരുന്നു എറണാകുളം സെന്‍ട്രല്‍ പൊലീസ് മെന്റലിസ്റ്റ് ആദിക്കെതിരെ കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമെ മൂന്നിലൊന്ന് ലാഭവിഹിതം പ്രതികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതിയിലെ ആരോപണം.

ആദിക്ക് പുറമെ സംവിധായകന്‍ ജിസ് ജോയ്, പരിപാടിയുടെ കോ-പ്രൊഡ്യൂസര്‍മാരായ മിഥുന്‍, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Content Highlights: Mentalist adi Reaction over Fraud case

To advertise here,contact us