തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായെന്നും ഇതിൽ ചില സംശയങ്ങളുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാടിൽ ദുരൂഹതയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം. കേസിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകണമെന്നാണ് തൻ്റെ ആഗ്രഹം. മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അതിൻ്റെ മർമപ്രധാന ഭാഗത്തേക്ക് കടന്നിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന വിവിധ ഘട്ടങ്ങളില്‍ തന്ത്രി നല്‍കിയ അനുമതികള്‍ സംശായ്പദമാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണ്. തന്ത്രി നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പ് അനുമതികള്‍ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ഠരര് രാജീവരര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഉണ്ണികൃഷണന്‍ പോറ്റിയുമായുള്ള ഇടപ്പാടുകള്‍ക്ക് തന്ത്രി നേതൃത്വം നല്‍കി. തന്ത്രിയുടെ ഇടപ്പെടല്‍ എസ്‌ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും എ പത്മകുമാറിന്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ലഭിച്ച ലാഭത്തിന്റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന
Content Highlights- : BJP leader Kummanam Rajasekharan said that an investigation must continue irrespective of whether the accused is a minister or a Thantri, stressing equality before law.