ചുരുങ്ങിയ കാലയളവിൽ എത്തിയത് 500 കപ്പലുകൾ, തീരത്തെത്തിഎംഎസ്‌സി വെറോണ; പുതുചരിത്രം കുറിച്ച് വിഴിഞ്ഞം

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

തിരുവനന്തപുരം: വാണിജ്യ പ്രവർത്തം ആരംഭിച്ച് പത്ത് മാസം പിന്നിടുന്നതിനിടെ പുതുചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം. ചുരുങ്ങിയ കാലയളവിനിടെ 500 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നെത്തിയത്. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി വെറോണ ഇന്ന് പുലർച്ചെ നങ്കൂരമിട്ടതോടെയാണ് വിഴിഞ്ഞത്തിന്റെ പുതിയ നേട്ടം.

വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പലായി ഇന്ന് പുലർച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോർഡുകൂടി വിഴിഞ്ഞത്തിന് സമ്മാനിച്ചത്. 17.1 മീറ്റർ ഡ്രാഫ്റ്റുള്ള കപ്പൽ പുലർച്ചെ നാലോടെയാണ് വിഴിഞ്ഞത്ത് ബെർത്ത് ചെയ്തത്. 17 മീറ്റർ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോർഡ്. ഇതാണ് വിഴിഞ്ഞം മറികടന്നത്.

ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകളെന്ന് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലായ എംഎസ്‌സി വെറോണ നങ്കൂരമിട്ടതോടെ ഒരു ദിവസം രണ്ട് റെക്കോർഡ് ആണ് വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി കുറിപ്പിൽ അറിയിച്ചു. 2024 ഡിസംബറിലാണ് വിഴിഞ്ഞം വാണിജ്യപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്‌നർ വെസൽസ് ആണ്.

Content Highlights: MSC Verona berths at Vizhinjam international seaport, 500 Ship Anchors Vizhinjam

To advertise here,contact us