'ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു, കണ്ണില്‍ മുളക് സ്പ്രേ ചെയ്തു'; പൊലീസ് ക്രൂരത വിവരിച്ച് മുന്‍ SFI നേതാവ്

മർദ്ദനവും മൂന്നാം മുറയും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കന്നുണ്ടെന്ന് ജയകൃഷ്ണൻ തണ്ണിത്തോട്

പത്തനംതിട്ട: കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മർദന ക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ക്രൂരത വെളിപ്പെടുത്തി മുൻ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മർദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് പറയുന്നു. മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കന്നുണ്ട്.യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പിൽ പറയുന്നുണ്ട്.

തന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മർദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തിൽ അധികം ജയിലിൽ അടച്ചുവെന്നും ജയകൃഷ്ണൻ പറയുന്നു.

പത്തൊമ്പതാമത്തെ വയസിലാണ് സംഭവം. ഒരു ചെറിയ കേസ് പോലും തനിക്കെതിരെ ഉണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തി അമ്മയുടെ മുന്നിൽവെച്ച് മർദ്ദിച്ചാണ് തന്നെ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജയകൃഷ്ണൻ തണ്ണിത്തോട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിച്ചതോടെ ചൂരൽ കൊണ്ട് കാൽവെള്ള അടിച്ചുപൊട്ടിച്ചു. ഇപ്പോഴും അതിന്‍റെ പാടുകൾ കാലിലുണ്ട്. ചെവി രണ്ടും പൊത്തി അടിച്ചു. ഷൂ ഇട്ട് മുഖത്ത് ചവിട്ടി. മർദ്ദനത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇടപെട്ടു. കേസില്ലാത്തതിനാൽ തന്നെ പറഞ്ഞുവിടുകയായിരുന്നുവെന്നും ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് അന്ന് തന്നെ വെറുതെ വിട്ടതെന്നും ജയകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. നിലവിൽ ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബു പൊലീസിലെ മോശപ്പെട്ട ക്രിമിനലാണെന്നും നിരവധി കേസുകളിൽ അദ്ദേഹം പ്രതിയാണെന്നും ജയകൃഷ്ണൻ പറഞ്ഞു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയകൃഷ്ണൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം…

മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാൻ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. ..എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തിൽ അധികം ജയിലിൽ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്…എടുത്ത കേസുകൾ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാൻ അന്ന്മുതൽ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു എന്നാൽ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പോലീസുകാർ അറിയണം.

Content Highlights: Former SFI leader Jayakrishnan Thannithode Facebook post reveals police brutality

To advertise here,contact us