കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം അഖില്‍ പി ധര്‍മ്മജന്റെ റാം കെയര്‍ ഓഫ് അനന്ദിക്ക് ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. നോവല്‍, അക്കാദമിപുരസ്‌കാരത്തിന് പരിഗണിക്കാന്‍ പാടില്ലായിരുന്നു എന്ന വിമര്‍ശനത്തോട് ഒരുനിലക്കും താന്‍ യോജിക്കുന്നില്ലായെന്ന് അശോകന്‍ ചെരുവില്‍ വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ ആവാം എന്നാല്‍ വിധിയെഴുത്ത് ആവരുത്. ചില വ്യവസ്ഥാപിത സാഹിത്യ വരേണ്യതയുടെ ഭാഗമായാണ് അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍. റാം കെയര്‍ ഓഫ് ആനന്ദി കൂടുതല്‍ പേര്‍ വായിച്ചു എന്നുള്ളത് ഒരു കുറവായി കാണാന്‍ ആവില്ല. പല ഘടകങ്ങള്‍ വായനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. കല്‍പ്പറ്റ മാഷിന്റെ പുസ്തകങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്നും അശോകന്‍ ചെരുവില്‍ വ്യക്തമാക്കി.
ഇനിയുള്ള കാലത്ത് ലിറ്റററി ഫിക്ഷന്‍ ആവശ്യമില്ലായെന്നും ധാരാളമായി വിറ്റുപോകുന്ന പള്‍പ്പ് ഫിക്ഷനാണ് ഇനിയത്തെ കാലമെന്നും ചൂണ്ടിക്കാട്ടി റാം കെയര്‍ ഓഫ് ആനന്ദിക്ക് എതിരെ എഴുത്തുകാരി നോവലിസ്റ്റ് ഇന്ദു മേനോന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്റ്റാര്‍ട്ടപ്പിന് ലഭിച്ച സമ്മാനമായി ആണ് പുരസ്‌കാരത്തെ കാണുന്നതെന്നും കൃതിക്ക് പിന്നില്‍ കച്ചവട താല്‍പര്യം മാത്രമാണെന്നും ആരോപിച്ച് നോവലിസ്റ്റ് കല്‍പ്പറ്റ നാരായണന്‍ രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം.
Content Highlights- 'Criticisms can be made but not judgments, criticism is part of literary elite'; Asokan Cheruvil