യമന്‍ തീരത്ത് രണ്ട് കപ്പലുകൾ തട്ടിയെടുത്ത് കടല്‍ക്കൊള്ളക്കാര്‍; കപ്പലുകളിലുള്ളത് 22 ഇന്ത്യക്കാർ

ഇരുകപ്പലുകളിലുമുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിലായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. തട്ടിയെടുത്ത രണ്ടു കപ്പലിലുമായി 22 ഇന്ത്യൻ ജീവനക്കാർ ഉണ്ട്. ഷിപ്പിങ് മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. ഇരു കപ്പലുകളിലുമുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 17നായിരുന്നു ആദ്യ കപ്പൽ തട്ടിയെടുത്തത്. സൊമാലിയയിലെ പൂണ്ട്‌ലാന്‍ഡ് തീരത്തിന് സമീപമായിരുന്നു സംഭവം. കാമറൂണ്‍ പതാകയുള്ള M/V LUTUF എന്ന കപ്പലില്‍ 10 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. ഈ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 20ന് ഗള്‍ഫ് ഓഫ് ഏഡനില്‍ യെമന്‍ തീരത്തിന് സമീപം വെച്ചാണ് രണ്ടാമത്തെ കപ്പൽ തട്ടിയെടുത്തത്. എറിട്രിയ പതാകയുള്ള എണ്ണ ഉല്‍പ്പന്ന ടാങ്കര്‍ M.T. Sibu 1 ആണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. 20 ജീവനക്കാരുള്ള കപ്പലില്‍ 16 പേരും ഇന്ത്യക്കാരാണ്. ഇരുകപ്പലുകളിലുമുണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കടല്‍പ്രദേശങ്ങളിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കി.

Content Highlights: Two commercial vessels were hijacked by pirates off the Somalia and Yemen coasts, with 22 Indian crew members on board, all of whom are reported safe, according to the Shipping Ministry

To advertise here,contact us