ഹോർമുസിലെ ആക്രമണത്തിനുളള തിരിച്ചടി; ഇറാനില്‍ അമേരിക്കൻ ആക്രമണം, ബന്ദാര്‍ അബാസ് തുറമുഖത്തുള്‍പ്പെടെ സ്‌ഫോടനം

ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാന്റെ നടപടി വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു

ടെഹ്‌റാന്‍: ഹോര്‍മുസിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. ബന്ദാര്‍ അബാസ് തുറമുഖത്തും ഖ്വേഷം ദ്വീപിലും സിരിക്കിലുമാണ് സ്‌ഫോടനമുണ്ടായത്. നിരവധി തവണ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് യുഎസ് ആക്രമണം. ഇറാന്റെ നടപടി വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു.

ടാങ്കറുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം തികച്ചും അസ്വീകാര്യമാണെന്നും അതിന് ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിയന്‍ എണ്ണയ്ക്കുളള ഉപരോധം യുഎസ് പുനസ്ഥാപിച്ചിരുന്നു. ഹോര്‍മുസില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുളള മറുപടിയായാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇറാന്റെ ആക്രമണം അനാവശ്യമായ ഒന്നായിരുന്നു എന്നും അത് വെടിനിര്‍ത്തലിന്റെ ലംഘനമായിരുന്നെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിൽ ഒമാന്‍ തീരത്തിന് സമീപമാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുകെഎംടിഒ ആണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒമാൻ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്ക് മാറിയാണ് ആക്രമണം നടന്നത്. തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുഭാഗത്ത് അജ്ഞാത വസ്തു വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പലില്‍ തീ പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം, ഇറാന്‍ പരമാധികാരിയായിരുന്ന ആയത്തൊളള ഖമനേയിയുടെ വിലാപ യാത്ര ഇന്ന് ഇറാഖിലെത്തും. നാളെ മഷ്ദഹിലാണ് ഖബറടക്കം നടക്കുക.

Content Highlights: Following attacks on commercial vessels in the Strait of Hormuz, the US military launched powerful retaliatory airstrikes targeting military sites in Iran's Bandar Abbas, Qeshm Island, and Sirik.

To advertise here,contact us