CJPയെ ചൊല്ലി ലണ്ടനിൽ 'തർക്കം'; സൂര്യകാന്ത് മിശ്രയോട് ചോദ്യവുമായി സദസ്; മൈക്ക് ഓഫാക്കി മോഡറേറ്റർ

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ ചൊല്ലി ലണ്ടനിലും 'തർക്കം'. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയിലാണ് സംഘാടകരും സദസിലുള്ള ചിലരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. ജൂണ്‍ നാലിനായിരുന്നു സംഭവം. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ' എന്ന വിഷയത്തില്‍ സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ഉയരുകയായിരുന്നു.

'ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ക്കും വിമതാഭിപ്രായങ്ങള്‍ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ ചീഫ് ജസ്റ്റിസിൻ്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്', എന്നായിരുന്നു സദസില്‍ നിന്നുള്ള ഒരാള്‍ ഉന്നയിച്ചത്. മറ്റൊരാള്‍ സുര്യകാന്ത് മിശ്ര മെയ് 15ന് നടത്തിയ കോക്രോച്ച് ജനതാപാര്‍ട്ടിയെക്കുറിച്ച് നേരിട്ടും ചോദ്യം ചോദിച്ചു. പിന്നാലെ മോഡറേറ്റര്‍ ഇടപെടുകയായിരുന്നു.

വിഷയത്തില്‍ നിന്നും മാറിയുള്ള ചോദ്യം അനുവദിക്കില്ലെന്ന് മോഡറേറ്റര്‍ ഇടപെട്ട് സദസിനെ അറിയിച്ചോടെ സദസില്‍ നിന്നുള്ള ചിലര്‍ എഴുന്നേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും സംയമനം പാലിക്കണമെന്ന് അറിയിച്ച മോഡറേറ്റര്‍ സെഷന്‍ അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്ത് പിന്‍വാങ്ങുകയുമായിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇത്തരം അസഭ്യമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. വിനയപൂര്‍വ്വവും ആദരവോടെയുമായിരിക്കണം ഇത് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

യുവാക്കളെ പാറ്റകളോട് ഉപമിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ഉയര്‍ച്ച. കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

Content Highlights: cji surya kant lecture disrupted by students in london event draws attention

To advertise here,contact us