ടെല്‍ അവീവ്: അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍. അമേരിക്കയുടെ കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്രമിച്ചു. ഹോര്‍മുസിലെ പടക്കപ്പലും ആക്രമിച്ചു. അമേരിക്ക തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ പറഞ്ഞു. കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളത്തിലെ ആക്രമണം അമേരിക്കയുടെ പാട്രിയറ്റ് സിസ്റ്റം ലക്ഷ്യം തെറ്റി പതിച്ചതാണ് എന്നാണ് ഇറാന്റെ വാദം.
ഇറാനുമായുളള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം 215 വോട്ടുകളോടെയാണ് പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനനും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. ജൂണ്‍ 22-നുളളില്‍ വീണ്ടും യോഗം ചേരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുവൈറ്റിനും ബഹ്‌റൈനും നേരെയുള്ള രാജ്യത്തിന്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണം എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചത്. സിവിലിയൻ ഷിപ്പിംഗിനെ ആക്രമിക്കാനും വെടിനിർത്തൽ ലംഘിക്കാനും യുഎസ് സേന ഉപയോഗിക്കുന്ന സ്ഥലങ്ങളെ ഇറാനിയൻ സൈന്യം ലക്ഷ്യമിട്ടതായാണ് അരഗ്ചി എക്‌സിൽ കുറിച്ചത്.
കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്.
ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Content Highlights: Iran attacks US command control center; response is retaliation for continued attacks