അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരും: ഇറാൻ

കുവൈത്തിനും ബഹ്‌റൈനും നേരെയുള്ള ഇറാൻ്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചു

തെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. കുവൈറ്റിനെയും ബഹ്റൈനെയും പരാമർശിച്ച് കൊണ്ടാണ് ഇറാൻ്റെ മുന്നറിയിപ്പ്. അമേരിക്കൻ ആക്രമണത്തെ യുദ്ധനടപടിയായും വെടിനിർത്തൽ ലംഘനമായുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കക്കാർക്ക് അവരുടെ മണ്ണിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിനാൽ കുവൈറ്റും ബഹ്റൈനും അവരുടെ മണ്ണിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കുവൈത്തിനും ബഹ്‌റൈനും നേരെയുള്ള രാജ്യത്തിന്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണങ്ങളെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചു. സിവിലിയൻ ഷിപ്പിംഗിനെ ആക്രമിക്കാനും വെടിനിർത്തൽ ലംഘിക്കാനും യുഎസ് സേന ഉപയോഗിക്കുന്ന സ്ഥലങ്ങളെ ഇറാനിയൻ സൈന്യം ലക്ഷ്യമിട്ടതായാണ് അരഗ്ചി എക്‌സിൽ കുറിച്ചത്.

കുവൈറ്റിലെ ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിൽ ഒരു എണ്ണ ടാങ്കറും ഖേഷ്ം ദ്വീപിലെ ഒരു ആശയവിനിമയ കേന്ദ്രവും അമേരിക്ക ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Content Highlights: Iran has warned that any country providing bases, logistical support, or facilities for U.S. military attacks could face retaliatory measures, escalating regional tensions and security concerns.

To advertise here,contact us