മനുഷ്യക്കടത്തിന് ഇരയായ 15വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; USല്‍ ഗുജറാത്ത് സ്വദേശിക്ക് തടവുശിക്ഷ

അനധികൃതമായി യുഎസിലേക്ക് കടന്ന പ്രതി പട്ടേലിനെ തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്തും

വാഷിങ്ങ്ടണ്‍: മനുഷ്യക്കടത്തിന് ഇരയായ പതിനഞ്ച് വയസുകാരിയെ പണം നല്‍കി പീഡനത്തിന് ഇരയാക്കി ഗുജറാത്ത് സ്വദേശിയായ ഹോട്ടൽ ജീവനക്കാരനെ ശിക്ഷിച്ച അമേരിക്കൻ കോടതി. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ അമേരിക്കയിലെ ഹോട്ടൽ ജീവനക്കാരനായ 27കാരനായ ഗുജറാത്ത് സ്വദേശി കവന്‍കുമാര്‍ പട്ടേലിനെയാണ് യുഎസ് കോടതി പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഹോട്ടലിൽ താമസിക്കാനുള്ള നിരക്ക് കുറച്ച് കിട്ടുന്നതിന് വേണ്ടിയാണ് മനുഷ്യക്കടത്ത് സംഘം ഹോട്ടൽ ജീവനക്കാരന് പെൺകുട്ടിയെ ലൈംഗിക വൃത്തിക്കായി കൈമാറിയത്. നബ്രാസ്‌കയിലെ ഒമഹയിലുള്ള ഹോട്ടലിൽ ജോലി ചെയ്യവെയാണ് കവൻകുമാർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജരെയും ശിക്ഷിച്ചിട്ടുണ്ട്. രണ്ട് പെൺകുട്ടികളാണ് ഇവരുടെ ലൈഗികാതിക്രമത്തിന് ഇരയായത്.

യുഎസ് പൊലീസിന് മോഷണവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സും ഒമഹ പൊലീസ് വകുപ്പും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. 15, 16 വയസുള്ള പെണ്‍കുട്ടികളെ വില്‍ക്കാനായി കൊണ്ടുവന്നതാണെന്നും വ്യക്തമായി. ഹോട്ടലിലെത്തിച്ച പെണ്‍കുട്ടികളോട് ഹോട്ടല്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏല്‍പ്പെടണമെന്ന് മനുഷ്യക്കടത്ത് സംഘത്തിലുള്ളവര്‍ നിർബന്ധിച്ചു. ഇല്ലെങ്കില്‍ ഹോട്ടലില്‍ നിന്നും ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. മനുഷ്യക്കടത്തുകാര്‍ പെണ്‍കുട്ടികളെ വച്ച് പരസ്യവും നല്‍കിയിരുന്നു. ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞ കുട്ടികള്‍ക്ക് മറ്റ് മാര്‍ഗമില്ലാതെ ഉപദ്രവം സഹിക്കേണ്ടി വന്നു.

അനധികൃതമായി യുഎസിലേക്ക് കടന്ന പ്രതി പട്ടേലിനെ തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്തും. മനുഷ്യക്കടത്തു നടത്തിയവരെയും ഇന്ത്യന്‍ വംശജരായ മറ്റ് രണ്ട് ഹോട്ടല്‍ ജീവനക്കാരെയും കുറ്റംചുമത്തി പിടികൂടിയിട്ടുണ്ട്.

Content Highlights: gujarat man jailed in america for attacking teen in US hotel

To advertise here,contact us