ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍

വാഷിങ്ടണ്‍: ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക. തെക്കന്‍ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള ആക്രമണമെന്നാണ് യുഎസ് സൈന്യം പറയുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്.

തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അമേരിക്കയുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമോ അവസാനമോ അല്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നശിപ്പിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാനെതിരെ സൈനിക നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം ഇറാന്‍-അമേരിക്ക സമാധാന കാരാറില്‍ അന്തിമ ധാരണയിലേയ്ക്ക് എത്തുന്നത് വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കുന്നതും ലെബനിലെ വെടിനിര്‍ത്തലും സംബന്ധിച്ച തര്‍ക്കങ്ങളാണ് കരാര്‍ വൈകാന്‍ കാരണമെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക ഒരുക്കമാണെങ്കിലും സ്വത്ത് മരവിപ്പിച്ച തീരുമാനത്തില്‍ കടുംപിടുത്തം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കും ഇറാന്റെ ആണവ പദ്ധതികളും സംബന്ധിച്ച വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് തടസ്സമായി നില്‍ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlights: US attack Iran denied ceasefire

To advertise here,contact us