വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. അനേകം പേർ പ്രതിഷേധത്തിൽ അണിനിരന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിൻറെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചു.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം ഒന്നിനും പരിഹാരമല്ല, ട്രംപ് അധികാരത്തിൽനിന്ന് ഇറങ്ങണം, പശ്ചിമേഷ്യയിൽ ഇനിയുമൊരു അമേരിക്കൻ യുദ്ധം വേണ്ടതില്ല എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് സമിപവും പ്രതിഷേധക്കാർ തടിച്ച് കൂടി. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
ഇറാനെതിരായ അമേരിക്കൻ ആക്രമണത്തെ ന്യൂയോർക്ക് മേയറും വിമർശിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നുമാണ് മംദാനി എക്‌സിൽ കുറിച്ചത്.
Content Highlights: Widespread protests have erupted across the United States to oppose President Trump’s strikes on Iran