വാഷിംങ്ടണ്‍: ഗാസയിലെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് തുടര്‍ന്ന് ഇസ്രയേല്‍. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നതുമാണ്. പിന്നാലെയാണ് വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഇസ്രയേല്‍ സൈന്യം തുടരുന്നത്. ടാങ്കുകള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ക്കുന്നതെന്നും ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയുടെ അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചാല്‍ ഹമാസിന് സര്‍വനാശമാകും ഫലമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഗാസ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. ഈജിപ്തിലെ ഷറം അല്‍ ശൈഖില്‍ വെച്ചാണ് ചര്‍ച്ച. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധീകരിക്കുന്നത്. അമേരിക്കയും ചര്‍ച്ചയില്‍ പങ്കെടുക്കും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ച. 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയും ചെയ്തു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച.
Content Highlights: Israel continues to demolish homes in Gaza