ബംബിളിലൂടെ മിംഗിളാവാൻ മടികാട്ടി ജെൻ സി ടീംസ്; 30 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ബംബിൾ

ബംബിളിന്റെ എതിരാളികളായ 'മാച്ച്' 13 ശതമാനം ജീവനക്കാരെ കഴിഞ്ഞമാസം വെട്ടിക്കുറച്ചിരുന്നു

ഡേറ്റിംഗ് ആപ്പുകളിലൂടെ പങ്കാളികളെ കണ്ടെത്തുന്ന കാലം കൂടിയാണിത്. എന്നാൽ ജീവനക്കാരില്‍ 30 ശതമാനം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിൾ. ഏകദേശം 240 ജീവനക്കാരാവും ഇതിലൂടെ പ്രതിസന്ധിയിലാവുക. ബംബിളിന്റെ എതിരാളികളായ 'മാച്ച്' 13 ശതമാനം ജീവനക്കാരെ കഴിഞ്ഞമാസം വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കൽ, പ്ലാറ്റ്‌ഫോം നവീകരിക്കൽ എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബംബിളിന്റെ പുതിയ തീരുമാനമെന്നാണ് വിവരം.

എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ ബംബിളിന്റെ ഓഹരി വിലയില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായി. പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിനാല്‍ രണ്ടാം പാദത്തിലെ വരുമാന പ്രതീക്ഷയും കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. 244 മില്യണ്‍ ഡോളര്‍ മുതല്‍ 249 മില്യണ്‍ ഡോളര്‍ വരെ വരുമാനമാണ് ബംബിള്‍ പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ ഡേറ്റിംഗ് സ്ഥാപനങ്ങൾ സമീപ വർഷങ്ങളിൽ ജെൻ സി ഉപയോക്താക്കളെ നിലനിർത്താൻ പാടുപെടുന്നുണ്ട്. ഇത് മാച്ചിലും ബംബിളിലും മാനേജ്‌മെന്റ് തല മാറ്റങ്ങൾക്കുൾപ്പെടെ വഴിവെച്ചിരുന്നു. ഫെബ്രുവരിയിൽ 'മാച്ച്' സ്പെൻസർ റാസ്കോഫിനെ പുതിയ സിഇഒ ആയി നിയമിച്ചു. ഇത് കമ്പനിക്ക് പുതിയ ദിശാബോധം നൽകിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംബിളിനെ സംബന്ധിച്ചിടത്തോളം സിഇഒയായ വിറ്റ്‌നി വോൾഫ് ഹെർഡിന്റെ തിരിച്ചുവരവോടെയുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് പിരിച്ചുവിടലുകളെന്നാണ് സൂചന.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡേറ്റിംഗ് ആപ്പുകളിലൊന്നാണ് ബംബിൾ. പ്രധാനമായും സ്ത്രീകളെ മുൻനിർത്തിയാണ് ഈ ആപ്പ് നിർമിച്ചിരിക്കുന്നത്. 2012-ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിൽ ഒന്നായ ടിന്‍ഡറിന്റെ സഹസ്ഥാപകരില്‍ ഒരാൾ കൂടിയായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡാണ് 2014-ല്‍ ബംബിള്‍ സ്ഥാപിച്ചത്.

Content Highlights: Dating app Bumble to lay off 30% of its workforce

To advertise here,contact us