മലയാളി വിദ്യാർത്ഥികൾ നിപയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ സർവകലാശാല

സർവകലാശാലയിൽ നടക്കുന്ന യുജി, പിജി ഓപ്പൺ കൗൺസിലിംഗിന് എത്തിയ വിദ്യാർഥികൾ ദുരിതത്തിലായിരിക്കുകയാണ്

ഭോപ്പാൽ: നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. സർവകലാശാലയിൽ നടക്കുന്ന യുജി, പിജി ഓപ്പൺ കൗൺസിലിംഗിന് എത്തിയ വിദ്യാർഥികൾ ദുരിതത്തിലായിരിക്കുകയാണ്.

നടപടി പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. രോഗത്തിന്റെയോ പ്രതിരോധ പ്രവർത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ല. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് ജില്ലയിൽ മൂന്ന് പേരാണ് നിലവിൽ നിപ വൈറസ് ബാധയിൽ ചികിത്സയിലുള്ളത്. രണ്ട് പേർ നിപ ബാധിച്ച് മരിച്ചിരുന്നു. നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും നടക്കും. നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.

To advertise here,contact us