Kerala

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം; സംഘർഷം, അറസ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറി വിജിത്തിനെ കസ്റ്റഡിയിലെടുത്തു.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനെതിരെ രണ്ടിടത്തായി സംഘടിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. പിരിഞ്ഞു പോകാതെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

യൂത്ത് കോൺ​ഗ്രസിന് പുറമെ യൂത്ത് ലീഗും പ്രതിഷേധിച്ചു. വളപട്ടണം മന്ന സ്റ്റേഡിയത്തിലുണ്ടായ യൂത്ത് ലീ​ഗിന്റെ പ്രതിഷേധത്തിൽ പൊലീസുകാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡേന്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി, മിദ്ലാജ് എഎൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈഫുദ്ദിൻ നാറാത്ത്, ഫാസിൽ പാറക്കാട്ട് തുടങ്ങിവരെ അറസ്റ്റ് ചെയ്തു.

നവകേരള ബസിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു എംപി, സതീഷ് പി, അമല്‍ ബാബു, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷഫൂര്‍ അഹമ്മദ്, അര്‍ജുന്‍ കോട്ടൂര്‍, സിബി, ഹരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺ​ഗ്രസ് കണ്ണൂര്‍ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍, യൂണിറ്റ് ഭാരവാഹി സഞ്ജു എന്നിവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്‍ത്തി മാരകായുധമായ ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്‌ഐആറിലുണ്ട്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT