ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ വന്‍തോതിലുള്ള വാണിജ്യവല്‍ക്കരണത്തിന് വഴിയൊരുക്കുമായിരുന്ന നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരെ ഉയര്‍ന്ന അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ഫിഫ കീഴടങ്ങി. കോര്‍പ്പറേറ്റ് ലാഭേച്ഛയ്ക്ക് മുന്നില്‍ കായികരംഗത്തിന്റെ ആത്മാവിനെ പണയം വെയ്ക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഫിഫയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഒരുഭാഗം സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള വിവാദ നീക്കത്തില്‍നിന്ന്, കായിക ലോകത്തുനിന്നുയര്ന്ന വന്‍ എതിര്‍പ്പിനെത്തുടര്‍ന്ന് സംഘടന പിന്മാറുകയായിരുന്നു. ഒടുവില്‍, കേവലം പണത്തിനപ്പുറം ഫുട്ബോള്‍ എന്ന കളിയുടെ മഹത്വവും ആരാധകരുടെ വികാരവുമാണ് വിജയം കണ്ടത്.
എന്തായിരുന്നു വിവാദമായ 'ലാഭക്കൊതി' പദ്ധതി?ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍, സംപ്രേക്ഷണാവകാശം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പന എന്നിവയുടെ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാന്‍ 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' (FFE) എന്ന പേരില്‍ ഒരു പുതിയ അനുബന്ധ സ്ഥാപനം രൂപീകരിക്കാനായിരുന്നു ഫിഫയുടെ പ്ലാന്‍. ഈ പുതിയ കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ വിറ്റ് 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു പദ്ധതി. മൊത്തം 20 ബില്യണ്‍ ഡോളറായിരുന്നു ഫിഫ കണക്കാക്കിയ മൂല്യം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നറുടെ സഹോദരനായ ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള 'ത്രൈവ് എറ്റേണല്‍' എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായിരുന്നു പ്രധാന നിക്ഷേപകര്‍. പദ്ധതിക്ക് അംഗീകാരം നേടുന്നതിനായി ഫിഫയിലെ 211 അംഗ ഫെഡറേഷനുകള്‍ക്ക് 20 മില്യണ്‍ ഡോളര്‍ വീതം അധിക ധനസഹായം നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
യുവേഫയുടെ നിലപാട്യൂറോപ്യന് ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയാണ് (UEFA) ഫുട്ബോളിനെ പൂര്‍ണമായും ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ഭരണസമിതികളെയും ആരാധകരെയും പ്രതിഷേധവുമായി രംഗത്തെത്തിച്ചതും യുവേഫ ഇടപെട്ടതിന്റെ ഭാഗമായാണ്. കടുത്ത ഭാഷയിലാണ് യുവേഫ പ്രതികരിച്ചിരുന്നത്. ഫിഫ കായികരംഗത്തിന്റെ 'ആത്മാവിനെ' വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച യുവേഫ, പദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ ഫിഫയുടെ കീഴിലുള്ള എല്ലാ ടൂര്‍ണമെന്റുകളും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്യന്‍ ടീമുകള്‍ വിട്ടുനിന്നാല്‍ ലോകകപ്പിന്റെ മൂല്യം തകരുമെന്ന അവസ്ഥ വന്നു.
എതിര്‍ത്ത് ഏഷ്യയുംഇന്ഫാന്റിനോയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന എ.എഫ്.സി പോലും എതിര്‍പ്പുമായി രംഗത്തെത്തി. ഫിഫയുടെ തീരുമാനമെടുക്കല്‍ പ്രക്രിയയിലെയും ഭരണത്തിലെയും അടിസ്ഥാനപരമായ ബലഹീനതകള്‍ ഈ സംഭവത്തോടെ പുറത്തുവന്നുവെന്നും, ഭരണം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും എ.എഫ്.സി ആവശ്യപ്പെട്ടു.
ആഭ്യന്തര ഭിന്നതകളും രാജിയുംപദ്ധതിക്കെതിരെ പുറത്തുനിന്ന് മാത്രമല്ല, ഫിഫയ്ക്കുള്ളില് നിന്നും അതിശക്തമായ ആഭ്യന്തര എതിര്‍പ്പുകളും രാജികളുമാണ് ഉയര്‍ന്നുവന്നത്. ഇന്‍ഫാന്റിനോയുടെ വിശ്വസ്തരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. ഈ നിര്‍ദ്ദേശം 'ഫുട്ബോളിന് മോശം കരാറാണ്' എന്ന് തുറന്നടിച്ചുകൊണ്ട് മുതിര്‍ന്ന ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചു. ഇന്‍ഫാന്റിനോ ജീവനക്കാരെയും സംഘടനയെയും പൂര്‍ണ്ണമായും 'വഞ്ചിച്ചു' എന്നും, ഇത് കേവലം 'ഒരാളുടെ മാത്രം സ്വാര്‍ത്ഥ പദ്ധതിയായിരുന്നു' എന്നും ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന് ലാമോര്‍ രൂക്ഷമായ ഭാഷയില്‍ തുറന്നടിച്ചു.
രാഷ്ട്രീയ തലത്തിലും എതിര്പ്പ്കായിക ലോകത്തിനപ്പുറം രാഷ്ട്രീയ തലത്തിലും ഇതിനെതിരെ വലിയ എതിര്‍പ്പുയര്‍ന്നു. ഫിഫ എന്ന മഹത്തായ പ്രസ്ഥാനത്തെ നയിക്കാന്‍ ഇന്‍ഫാന്റിനോ 'തെറ്റായ വ്യക്തിയാണ്' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി നിലപാട് വ്യക്തമാക്കി.
ഭിന്നിപ്പ് സമ്മതിച്ച് ഇന്‍ഫാന്റിനോയുടെ പിന്മാറ്റംചുറ്റുമതില് പൊളിഞ്ഞതോടെ വെള്ളിയാഴ്ച വൈകുന്നേരം ഇന്‍ഫാന്റിനോ പദ്ധതി ഔദ്യോഗികമായി പിന്‍വലിക്കുന്നതായി അറിയിച്ചു. 'പദ്ധതി വലിയ രീതിയിലുള്ള ഭിന്നത ഉണ്ടാക്കിയെന്ന് വ്യക്തമായി, പിന്തുണയുടെ നിലവാരം പരിഗണിക്കാതെ തന്നെ കായികരംഗത്തിന്റെ താല്‍പ്പര്യത്തിന് ഇനി അത് അനുയോജ്യമല്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.എന്നാല്‍ ഈ പിന്മാറ്റം കൊണ്ടും ഇന്‍ഫാന്റിനോയ്ക്കെതിരെയുള്ള അമര്‍ഷം അടങ്ങിയിട്ടില്ല.
ഇന്‍ഫാന്റിനോയുടെ ഭാവി?2031 വരെ കാലാവധിയുള്ള അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടാമെന്ന് കരുതിയ ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഫിഫയിലെ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് ഇതോടെ വിള്ളല്‍ വീണു.
അടുത്ത തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കന്‍ ഫുട്ബോള്‍ മേധാവി വിക്ടര്‍ മൊണ്ടാഗ്ലിയാനി, എ.എഫ്.സി. പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ തുടങ്ങിയവര്‍ ഇന്‍ഫാന്റിനോയ്ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. പണവും കോര്‍പ്പറേറ്റ് സ്വാധീനവും കൊണ്ട് കളിയുടെ നിയമങ്ങളെ മാറ്റിയെഴുതാന്‍ ശ്രമിച്ച ഭരണാധികാരികള്‍ക്ക്, ഫുട്ബോളിന്റെ ആഗോള കൂട്ടായ്മയും ആരാധകശക്തിയും നല്കിയ കൃത്യമായ താക്കീതാണ് ഈ സംഭവവികാസങ്ങള്‍.
content highlights: Football for Sale! FIFA President Backs Down as UEFA Triumphs