ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോൽവി. പ്രീ - ക്വാർട്ടർ പോരാട്ടത്തിൽ ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സൗത്ത് കൊറിയയുടെ ആൺ സെ യങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് താരം പരാജയപ്പെട്ടത്.
കൊറിയൻ താരം ആൺ സെ യങ്ങിനോട് തുടർച്ചയായ പത്താം തവണയാണ് പിവി സിന്ധു പരാജയപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സിംഗപ്പൂർ ഓപ്പൺ പോരാട്ടത്തിലും യങ്ങിനോട് താരം മുട്ടുമടക്കിയിരുന്നു. ഇത്തവണ പ്രീ - ക്വാർട്ടറിൽ ആയിരുന്നു പരാജയമെങ്കിൽ, സിംഗപ്പൂർ ഓപ്പണിൽ ക്വാർട്ടറിലായിരുന്നു.
ഗെയ്മിന്റെ ആദ്യ സെക്ഷനിൽ വളരെ മികച്ച പ്രകടനമായിരുന്നു സിന്ധു പുറത്തെടുത്തിരുന്നത്. ഒരുഘട്ടത്തിൽ 10 - 10 എന്ന നിലയിലും ശേഷം 15 - 14 എന്ന നിലയിൽ സിന്ധു കൊറിയൻ താരത്തിന് മുന്നിലും എത്തിയിരുന്നു. എന്നാൽ, തന്റേതായ കളിരീതിയിൽ മത്സരബുദ്ധിയോടെ ആൺ സെ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം റൗണ്ടിലും താരത്തെ പിടിച്ചുകെട്ടാൻ സിന്ധുവിന് സാധിച്ചിരുന്നില്ല. ഇതുവരെ ഒരു മത്സരത്തിൽ പോലും ആൺ സെ സിന്ധുവിനോട് പരാജയപ്പെട്ടിട്ടില്ല.
Content highlight: PV Sindhu exits Indonesia Open 2026 after loss to An Se Young