ലോക ഫുട്ബോൾ മാമാങ്കം ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. ജൂൺ 11-ന് കാനഡ, മെക്സിക്കോ, അമേരിക്ക എന്നി രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ് കപ്പിലേക്കുള്ള ബ്രസീൽ നിരയിൽ സൂപ്പർ താരം നെയ്മറില്ലെന്ന് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായെങ്കിലും പൂർണ്ണമായി കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ താരത്തെ പുറത്തിരുത്താൻ പരിശീലകൻ തീരുമാനിച്ചതായി പ്രമുഖ കായിക മആദ്യമായ ഈഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
വ്യക്തിഗത മികവിനേക്കാൾ ആഞ്ചലോട്ടി മുൻഗണന നൽകുന്നത് ടീം ഗെയിമിനായതിനാൽ ആ രീതി നെയ്മറിന് തിരിച്ചടിയാകും. പൂർണ്ണമായി കായികക്ഷമയുള്ളവർ മാത്രം ടീമിൽ മതിയെന്ന ഉറച്ച നിലപാടിലാണ് കോച്ച് കാർലോ ആഞ്ചലോട്ടിയും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും. അതുകൊണ്ടുതന്നെ നെയ്മറിനെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും. കഴിഞ്ഞ വർഷം ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശേഷം നെയ്മറിന് തന്റെ ആ മഞ്ഞക്കുപ്പായത്തിൽ തിളങ്ങാനേ ആയിട്ടില്ല. നിലവിൽ സാന്റോസ് എഫ് സിയിൽ കളിക്കുന്ന താരത്തിന്റെ പ്രകടനം വീക്ഷിക്കുമ്പോഴും പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് മാനേജ്മെൻറ്റിന്റെ വിലയിരുത്തൽ.
നീണ്ട കുറെ നാളുകളായി ബ്രസീൽ ഫുട്ബാളിന്റെ മുഖം തന്നെയായിരുന്നു നെയ്മർ. ഇപ്പോഴത്തെ താരത്തെ ഈ അഭാവം ഒരു യുഗത്തിന്റെ തന്നെ അവസാനമായാകും കണക്കാക്കപ്പെടുക. മെയ് 18-നാണ് ലോകകപ്പിനായുള്ള ബ്രസീൽ ടീമിനെ പരിശീലകൻ പ്രഖ്യാപിക്കുക. തങ്ങളുടെ സുൽത്താനില്ലാതെ ഇത്തവണത്തെ ലോകകപ്പിനായി കാനറിപ്പട ടിക്കറ്റെടുക്കുമോ എന്ന ഉറ്റുനോക്കുകയാണ് ആരാധകക്കൂട്ടം.
Content highlight: Brazil team is likely to play without Neymar Jr