SOLIDARITY TO VINICIUS; റയൽ-ബെൻഫിക്ക ചാമ്പ്യൻസ് ലീഗ് പോരിൽ വിനീഷ്യസിന് നേരെ വംശീയാധിക്ഷേപം

അർജന്റീനൻ യുവതാരമായ പ്രെസ്റ്റിയാനിയാണ് വംശീയാധിക്ഷേപം നടത്തിയത്

ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡ്-ബെൻഫിക്ക പോരാട്ടത്തിൽ റയൽ താരം വിനീഷ്യസ് ജൂനിയറിന് നേരെ വംശീയാധിക്ഷേപം. എതിരില്ലാത്ത ഒരു ഗോളിന് റയൽ വിജയിച്ച മത്സരത്തിൽ ഗോൾ നേടിയത് വിനീഷ്യസായിരുന്നു. മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് വിനീഷ്യസിന്റെ മനോഹര ഗോൾ പിറന്നത്.

ഗോളിന് ശേഷം കോർണർ ഫ്ലാഗിന് സമീപം ചെന്ന് വിനി സെലിബ്രേഷനും നടത്തി. ഇത് ബെൻഫിക്ക താരങ്ങളെ പ്രകോപിപ്പിച്ചു. വിനിയുടെ സെലിബ്രേഷൻ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു എന്ന് പറഞ്ഞ് ബെൻഫിക്ക താരങ്ങൾ റഫറിയെ സമീപിക്കുകയും റഫറി വിനിക്ക് മഞ്ഞ കാർഡ് നൽകുകയും ചെയ്തു.

ഇതിനിടയിലാണ് ബെൻഫിക്കയുടെ അർജന്റീനൻ യുവതാരമായ പ്രെസ്റ്റിയാനി മുഖം പൊത്തിപ്പിടിച്ച് സ്പാനിഷിൽ കുരങ്ങൻ എന്നർത്ഥമുള്ള മോണോ എന്ന വാക്ക് ഉപയോഗിച്ച് അധിക്ഷേപം നടത്തിയത്. വിനി ഉടനെ റഫറിയോട് ഇത് റിപ്പോർട്ട് ചെയ്യുകയും കളി പത്ത് മിനിറ്റ് നേരം നിർത്തിവെക്കുകയും ചെയ്തു. എന്നാൽ അർജന്റീനൻ താരത്തിന് നേരെ നടപടി എടുക്കാൻ റഫറി തയ്യാറായില്ല.

വംശീയവാദികൾ ഷർട്ടുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഭീരുക്കളാണെന്നും അവരെ ശിക്ഷിക്കേണ്ടവർ അവരെ സംരക്ഷിക്കുന്നുവെന്നുമാണ് കളിക്ക് ശേഷം വിനി ഇതിനെ കുറിച്ച് പ്രതികരിച്ചത്. തന്റെ ഗോൾ ആഘോഷിച്ചതിന് തനിക്ക് മഞ്ഞ കാർഡ് കാണിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Vinicius Junior 'racism' row; Real Madrid vs Benfica

To advertise here,contact us