'അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത് ; ഹർഷ ഭോഗ്‌ലെയ്ക്ക് മറുപടിയുമായി ജയ്സ്വാൾ

താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും പരിധി വിടുന്നവർക്ക് കൃത്യമായ മറുപടി നൽകേണ്ടതുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പേസർ അസിത ഫെർണാണ്ടോയുമായി ഗ്രൗണ്ടിൽവെച്ച് കൊമ്പുകോര്‍ത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും പരിധി വിടുന്നവർക്ക് കൃത്യമായ മറുപടി നൽകേണ്ടതുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.

'ബൗളർ എന്താണ് എന്നോട് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ദയവായി അതിൽ വിധി പറയാൻ വരരുത്. അതിരുകടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്; ഇത് പുതിയ ഇന്ത്യയാണ്, ശക്തമായി പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യും' ജയ്സ്വാൾ കുറിച്ചു.

മത്സരത്തിൽ 45 റൺസെടുത്ത് നിൽക്കെയാണ് ഫെർണാണ്ടോയുടെ പന്തിൽ ജയ്സ്വാൾ പുറത്താകുന്നത്. വിക്കറ്റ് നേടിയ ശേഷം ഫെർണാണ്ടോ നടത്തിയ പ്രകോപനപരമായ ആഘോഷത്തിൽ ദേഷ്യം വന്ന ജയ്സ്വാൾ പവലിയനിലേക്ക് നടക്കുന്നത് നിർത്തി തിരികെ ബൗളർക്ക് നേരെ വരികയും തലകൊണ്ടിടിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും മറ്റ് താരങ്ങളും ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്. ഇതിന് പിന്നാലെ കളിക്കളത്തിലെ ദേഷ്യം നിയന്ത്രിക്കാൻ ജയ്സ്വാൾ പഠിക്കേണ്ടതുണ്ടെന്ന് കമന്‍റേറ്ററായ ഹർഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്ന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജയ്സ്വാൾ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

content highlights: yashasvi jaiswal response to harsha bhogle commentary controversy

To advertise here,contact us