തലയ്ക്ക് പരിക്കേറ്റെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം; ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ദില്ലി പൊലീസ്

ആംബുലന്‍സിനെ ആശുപത്രിയിലെത്തിച്ചത് വെറും പതിനൊന്ന് മിനിറ്റിനുള്ളില്‍, ദില്ലി നഗരത്തിലൂടെ പിന്നിട്ടത് ഒമ്പത് കിലോമീറ്റര്‍

ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കണ്ടവരെല്ലാം കുറേനേരം സ്തബ്ധരായത് ആ താരത്തിന്റെ കിടപ്പ് കണ്ടിട്ടാവും. കളിയുടെ ആവേശത്തിനിടെ സങ്കടക്കാഴ്ചയായിരുന്നു ലുന്‍ഗി എന്‍ഗിഡിയുടെ പരിക്ക്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തലയ്ക്ക് പരിക്കേറ്റത്. പിന്നോട്ട് പോയി ക്യാച്ചെടുക്കാനുള്ള ശ്രമമാണ് പേസര്‍ ലുന്‍ഗി എന്‍ഗിഡിക്ക് വിനയായത്. പരിക്കേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നല്‍കി, ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടിലേക്ക് ആംബുലന്‍സ് എത്തിയാണ് എന്‍ഗിഡിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം.

ലുന്‍ഗി എന്‍ഗിഡിയെ ആശുപത്രിയിലെത്തിക്കാന്‍ ദില്ലി പൊലീസിന്റെ ഇടപെടലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദില്ലി നഗരത്തിലെ തിരക്കിലൂടെ അതിവേഗം ആശുപത്രിയിലെത്തിക്കാനായത് പൊലീസിന്റെ ഇടപെടല്‍ കാരണമാണ്. കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കിട്ടിയ ഉടന്‍തന്നെ ദില്ലിപൊലീസ് സജ്ജമായി. ഉടന്‍തന്നെ എല്ലായിടത്തേക്കും വിവരം നല്‍കുകയും ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ആംബുലന്‍സിന്റെ യാത്ര സുഗമമാക്കുകയുമായിരുന്നെന്ന് ട്രാഫിക് ഡിസിപി നിഷാന്ത് ഗുപ്ത പറഞ്ഞു.

ദില്ലിയിലെ ബിഎല്‍ കപൂര്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഇവിടേക്കുള്ള വഴി ആംബുലന്‍സ് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നെന്നും പൊലീസ് എസ്‌കോര്‍ട്ട് നല്‍കിയാണ് വഴി കാണിച്ചതെന്നും ഡിസിപി പറഞ്ഞു. വെറും പതിനൊന്ന് മിനിറ്റിനുള്ളിലാണ് ഒമ്പത് കിലോമീറ്റര്‍ താണ്ടി താരത്തെ ആശുപത്രിയിലെത്തിച്ചത്. ദില്ലി പൊലീസിന്റെ ഇടപെടലിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

ഡല്‍ഹിക്കെതിരായ പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ ഏറിഞ്ഞ പന്തിലാണ് ലുന്‍ഗി എന്‍ഗിഡിക്ക് പരിക്കേല്‍ക്കുന്നത്. പ്രിയാന്‍ഷ് ആര്യയുടെ ഷോട്ട് ക്യാച്ച് ചെയ്യാന്‍ ശ്രമിച്ച എന്‍ഗിഡി പിറകിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഇതോടെ ഏറെനേരം മത്സരം വൈകി. പിന്നീട് ആംബുലന്‍സെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്‍ഗിഡിക്ക് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ വിപ്രജ് നിഗത്തെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തി.

അതേസമയം, എന്‍ഗിഡി സുഖംപ്രാപിച്ചുവരുന്നതായും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും ആശുപത്രി അധികൃതരും ടീം മാനേജ്‌മെന്റും അറിയിച്ചു. ഈ ഐപിഎലില്‍ ഡല്‍ഹിക്കുവേണ്ടി ഇതുവരെ ഏഴുവിക്കറ്റുകള്‍നേടിയിട്ടുണ്ട്.

content highlights: Delhi Police creates Green Corridor after control room receives report of head injury

To advertise here,contact us