രാജസ്ഥാനോടും തോറ്റ് ലഖ്‌നൗ, സൂപ്പർ ജയൻറ്സിൻറെ തോല്‍വി 40 റണ്‍സിന്

ജോഫ്ര ആര്‍ച്ചറിന് മൂന്നുവിക്കറ്റ്, രവീന്ദ്ര ജഡേജ കളിയിലെ താരം

മിച്ചല്‍ മാര്‍ഷിന്റെ ഒറ്റയാള്‍പ്പോരാട്ടത്തിനും രക്ഷിക്കാനായില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തോല്‍വി തന്നെ ഫലം. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റത് 40 റണ്‍സിന്. രണ്ടുമത്സരങ്ങളിലെ പരാജയങ്ങള്‍ക്കുശേഷം രാജസ്ഥാന്‍ വീണ്ടും വിജയവഴിയിലെത്തി. ജയത്തോടെ പോയിന്റ് പട്ടികയിലും രാജസ്ഥാന്‍ മുന്നേറി. ഏഴുകളിയില്‍ അഞ്ചിലും ജയിച്ച രാജസ്ഥാന്‍ പത്തുപോയിന്റോടെയാണ് രണ്ടാമതെത്തിയത്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. ഏഴുകളിയില്‍ രണ്ടെണ്ണം മാത്രം ജയിച്ച് നാലുപോയിന്റുള്ള ലഖ്‌നൗ ഒമ്പതാം സ്ഥാനത്താണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ലഖ്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയതാണ് കണ്ടത്.മധ്യ ഓവറുകളിലും അവസാന ഓവറുകളിലും രാജസ്ഥാന്‍ ബാറ്റര്‍മാരെ ലഖ്‌നൗ ബൗളിങ് സംഘം പരീക്ഷിച്ചു. രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയെ വേഗത്തില്‍ പുറത്താക്കാനായത് ലഖ്‌നൗവിന് നേട്ടമായി. 11 പന്തില്‍ എട്ടുറണ്‍സെടുത്ത താരത്തെ മൊഹസിന്‍ ഖാനാണ് പുറത്താക്കിയത്. ധ്രുവ് ജുറല്‍ റണ്‍സെടുക്കാതെ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. 29 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് രാജസ്ഥാനെ നയിച്ചത്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 22 റണ്‍സെടുത്തു. മുഹമ്മദ് ഷമിയാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. നായകന്‍ റിയാന്‍ പരാഗ് 20 റണ്‍സെടുത്തു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 22 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കംതന്നെ പാളി. ആയുഷ് ബദോനിയും ഋഷഭ് പന്തും എയ്ഡന്‍ മാര്‍ക്രവും അതിവേഗം മടങ്ങി.

നിക്കോളാസ് പുരാന്‍ ലഖ്‌നൗവിന്റെ രക്ഷകനാകുമെന്ന് കരുതിയെങ്കിലും ജഡേജയുടെ പന്തില്‍ പുറത്തായി. മിച്ചല്‍ മാര്‍ഷ് 41 പന്തില്‍ കുറിച്ച 55 റണ്‍സ് മാത്രമാണ് ടീമിനെ നാണക്കേടില്‍നിന്ന് കരകയറ്റിയത്.

content highlights: Rajasthan beat Lucknow by 40 runs

To advertise here,contact us