ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ പെട്ടന്ന് പുറത്തായെങ്കിലും മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. നമീബിയക്കെതിരെ ലോകകപ്പില്‍ അരങ്ങേറിയ സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അഭിഷേക് ശര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് നറുക്ക് വീണത്.
സഞ്ജു സാംസന്റെ ബാറ്റിംഗ് കണ്ടപ്പോള്‍, ഒരു പോസിറ്റീവിറ്റി തോന്നു. ശരിക്കും വേറിട്ടു നിന്നു. ടീമില്‍ നിന്നും പുറത്തായ ശേഷം ഒരു കളിക്കാരന്‍ തിരിച്ചെത്തുമ്പോള്‍, ആദ്യത്തെ സ്‌കോറിംഗ് ഷോട്ട് സാധാരണയായി ഗ്രൗണ്ടിലൂടെയുള്ള ഒരു സുരക്ഷിത സിംഗിള്‍ ആയിരിക്കും. എന്നാല്‍ ഇത് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സ്‌കോറിംഗ് തന്നെ അറ്റാക്കിംഗ് ഷോട്ടിലൂടെയായിരുന്നു, തുടര്‍ന്ന് അദ്ദേഹം രണ്ട് ഉയര്‍ന്ന അപകടസാധ്യതയുള്ള ഷോട്ടുകള്‍ കൂടി കളിച്ചു. മൂന്ന് ഷോട്ടുകളും സിക്‌സ് ആയിരുന്നു.' പത്താന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ മാനസികാവസ്ഥ വളരെ വ്യക്തമായിരുന്നുവെന്ന് കാണിക്കുന്നു. സഞ്ജു ആത്മവിശ്വാസത്തോടെയും പോസിറ്റീവായും കാണപ്പെട്ടു. കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ആ കവര്‍ ഡ്രൈവ് നന്നായി കളിച്ചത്. സാങ്കേതികതികവും ടൈമിങ്ങും യോജിച്ചിരിക്കുമ്പോള്‍ മാത്രമേ അത്തരത്തിലൊരു ഷോട്ട് കളിക്കാന്‍ കഴിയൂ. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്‌സ് കളിച്ചില്ല, പക്ഷേ പോസിറ്റീവ് വശങ്ങള്‍ ഉണ്ടായിരുന്നു. അഭിഷേക് ശര്‍മ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവിനെ പിന്തുണയ്ക്കുകയും, ഈ സമീപനം തുടരുകയും വേണം.' കൂട്ടിച്ചേർത്തു.
അതേ സമയം ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ നിര്‍ണായക പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത എത്തിയിട്ടുണ്ട്. അസുഖം ബാധിച്ച് നമീബിയയ്ക്കെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഓപ്പണര്‍ അഭിഷേക് ശര്‍മ ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച നടക്കുന്ന പോരാട്ടത്തിൽ അഭിഷേക് കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേരത്തെ പാകിസ്താനെതിരെയുള്ള മത്സരം കൂടി അഭിഷേകിന് നഷ്ടമാകുമെന്ന സൂചനകൾ ഉണ്ടായിരുന്നു. നമീബിയക്കെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ സ്‌കിപ്പർ സൂര്യകുമാർ യാദവും ഇതിലേക്ക് സൂചന നൽകിയിരുന്നു. എന്നാൽ മത്സരത്തിന് ശേഷം അഭിഷേക് പാകിസ്താനെതിരെ കളിക്കുമെന്ന് തന്നെയാണ് കരുതുന്നത് എന്നായിരുന്നു വരുൺ ചക്രവർത്തി പറഞ്ഞത്. അഭിഷേക് തിരിച്ചെത്തിയാൽ സഞ്ജു സാംസൺ പുറത്തായേക്കും.
Content Highlights: irfan pathan support sanju samson in t20 worldcup