അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് ടോട്ടല്‍ നേടി ഇന്ത്യ. 412 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യന്‍ കൗമാരപ്പട ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലാണിത്.
കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി.
സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫൈനലില്‍ തിളങ്ങാനായില്ല. ആരോണ്‍ 11 പന്തില്‍ 9 റണ്‍സെടുത്ത് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ വൈഭവിന് മികച്ച പിന്തുണ നല്‍കി. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. ക്യാപ്റ്റൻ 51 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 53 റണ്‍സ് സ്വന്തമാക്കി.
ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാന്‍ ടീം സ്‌കോര്‍ 400 കടത്തി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അലക്‌സ് ഗ്രീന്‍, സെബാസ്റ്റിയന്‍ മോര്‍ഗന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. മാന്നി ലംസ്ഡന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlights: U19 World Cup 2026 Final, India vs England: Vaibhav Suryavanshi Slams Historic 175 As India Post Record Total