2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിൻ്റെ ജനകീയ-ബഹുജനാടിത്തറ തകർത്താണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച രാഷ്ട്രീയ പ്രതിസന്ധികളെ അനുസ്മരിപ്പിക്കുന്ന ഘട്ടങ്ങളിലൂടെയാണ് ബംഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. മമതയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യചിഹ്നമാകുന്ന നിലയിലുള്ള വിമതനീക്കത്തിന് ചുക്കാൻ പിടിക്കുന്നത് തൃണമൂലിൻ്റെ ദത്തുപുത്രനായ മുൻ സിപിഐഎം നേതാവാണ് എന്നതാണ് ബംഗാളിൽ ഇപ്പോൾ തെളിയുന്ന കൗതുകചിത്രം.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പല മുതിർന്ന നേതാക്കളും മമതയ്ക്കും അഭിഷേക് ബാനർജിക്കുമെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ മമതയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതനീക്കമാണ്. തൃണമൂൽ നേതൃത്വം ഔദ്യോഗികമായി പ്രതിപക്ഷ നേതാവായി നിശ്ചയിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചട്ടോപാധ്യായിയെ ചോദ്യം ചെയ്ത് ഋതബ്രത ബാനർജി രംഗത്ത് വന്നതോടെയാണ് മമതയും തൃണമൂൽ നേതൃത്വവും പ്രതിരോധത്തിലായത്. ഋതബ്രതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും വിമതർ ഉയർത്തിയ ഭീഷണിയെ മറികടക്കാൻ പക്ഷെ മമതയ്ക്ക് കഴിഞ്ഞില്ല. തൃണമൂലിൻ്റെ ഔദ്യോഗിക ആവശ്യം തള്ളി 59 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കിയ ഋതബ്രതയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിച്ചിരിക്കുകയാണ്. കൂറുമാറ്റ നിരോധനം മറികടക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയോടെയാണ് ഋതബ്രത പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വന്നിരിക്കുന്നത്. ഔദ്യോഗിക തൃണമൂൽ കോൺഗ്രസ് തങ്ങളുടേതാണ് എന്ന അവകാശപ്പെടാൻ കഴിയുന്ന നിലയിലേയ്ക്കാണ് പാർട്ടിക്കുള്ളിൽ മമതയെയും അഭിഷേക് ബാനർജിയെയും അപ്രസക്തനാക്കി ഋതബ്രത വളർന്നിരിക്കുന്നത്.
ബംഗാളിൽ പാർട്ടിയുടെ സുവർണ്ണകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃനിരയിലേയ്ക്ക് ഉയർന്ന് വന്ന നേതാവായിരുന്നു ഋതബ്രത ബാനർജി. 1990കളുടെ ആദ്യപകുതിയിലായിരുന്നു ഋതബ്രത ബാനർജിയെന്ന വിദ്യാർത്ഥി നേതാവിൻ്റെ പേര് ബംഗാളിൽ ശ്രദ്ധേയമാകുന്നത്. 1998-99 കാലത്ത് അശുതോഷ് കോളേജ് സ്റ്റുഡൻ്റസ് യൂണിയൻ്റെ തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിയായി മാറിയതോടെയാണ് ഋതബ്രത എസ്എഫ്ഐയുടെ ബംഗാളിലെ പ്രധാന നേതാവായി മാറുന്നത്. പിന്നീട് എസ്എഫ്ഐയുടെ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് ഋതബ്രത എസ്എഫ്ഐയുടെ ദേശീയ നേതൃനിരയിലേയ്ക്ക് മാറുന്നത്.
2008ൽ എസ്എഫ്ഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ഋതബ്രത നിയോഗിതനായി. സിപിഐഎം നേതാവായിരുന്ന സീതാറാം യെച്ചൂരിക്ക് പ്രിയങ്കരനായിരുന്ന യുവനേതാവായിരുന്നു ഈ ഘട്ടത്തിൽ ഋതബ്രത. പ്രസംഗ പ്രാവീണ്യവും സംഘാടന ശേഷിയും ബംഗാളിലെ സിപിഐഎമ്മിൻ്റെ ഭാവിമുഖം എന്ന ചിത്രമായിരുന്നു ഋതബ്രതയ്ക്ക് പകർന്ന് നൽകിയത്. 2011ൽ ബംഗാളിൽ സിപിഐഎമ്മിന് ഭരണം നഷ്ടമായതോടെ സിപിഐഎമ്മിൻ്റെ തിരിച്ചുവരവിൽ യുവകരുത്തായി മാറുന്ന നേതാവ് ഋതബ്രതയാണെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2011ൽ മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മമത ബാനർജി രാജിവെച്ച ദക്ഷിണ കൊൽക്കത്ത പാർലമെൻ്റ് മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം ഋതബ്രതയെയാണ് മത്സരിച്ചത്. 2,30,099 വോട്ടിന് പരാജയപ്പെട്ടെങ്കിലും 2014ൽ സിപിഐഎം ഋതബ്രതയെ ബംഗാളിൽ നിന്ന് രാജ്യസഭയിലെത്തിച്ചു. ഭാവിപ്രതീക്ഷയായി നേതൃത്വം ഋതബ്രതയെ കാണുന്നു എന്നതിൻ്റെ സൂചനയായിരുന്നു 34-ാം വയസ്സിലെ ഋതബ്രതയുടെ രാജ്യസഭാ പ്രവേശനം.
ഇതിനിടെ എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശ്രദ്ധേയമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഋതബ്രതയ്ക്ക് കഴിഞ്ഞിരുന്നു. 2013ൽ കൊൽക്കത്തിയിൽ പൊലീസ് അതിക്രമത്തിൽ സുദീപ്തോ എന്ന വിദ്യാർത്ഥി നേതാവ് കൊല്ലപ്പെട്ട വിഷയത്തിൽ ഋതുബ്രതയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരം ദേശീയ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുള്ള അന്നത്തെ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനത്തിനെതിരെ നടന്ന സമരത്തിനിടെയായിരുന്നു സുദീപ്തോയുടെ മരണം. ഇതിൽ പ്രതിഷേധിച്ച് പ്ലാനിംഗ് കമ്മീഷൻ്റെ ഓഫീസിൽ എത്തിയ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ധനകാര്യ മന്ത്രിയായിരുന്ന അമിത് മിശ്ര എന്നിവർക്കെതിരെ ഋതബ്രതയുടെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇരുവരെയും അക്രമിച്ചു എന്ന കേസിൽ ഋതബ്രത അടക്കമുള്ളവരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജീവിതശൈലിയിലെ വലതുപക്ഷ വ്യതിയാനത്തിൻ്റെ പേരിൽ സിപിഐഎമ്മിൽ വിമർശനം ഉയർന്നതാണ് ഋതബ്രതയ്ക്ക് തിരിച്ചടിയായത്. ആഡംബര സ്വഭാവത്തിലുള്ള മോണ്ട്ബ്ലാങ്ക് പേനയും ആപ്പിൾ വാച്ചും ധരിച്ച് സോഷ്യൽ മീഡിയയിൽ ഋതബ്രത പങ്കുവെച്ച ഫോട്ടോയാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്. ഇതിന് പിന്നാലെ ഋതബ്രതയുടെ ആഡംബര ജീവിതശൈലി പാർട്ടിയിലും അനുഭാവികൾക്കിടയിലും ചോദ്യം ചെയ്യപ്പെട്ടു. പരാതിയിൽ അന്വേഷണം നടത്തുന്നതിനായി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെതിരെ ഋതബ്രത പരസ്യമായി പ്രതികരിച്ചത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കി. മുഹമ്മദ് സലീമിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനായിരുന്നു ഋതബ്രതയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജീവിതശൈലിയെക്കുറിച്ച് അന്വേഷിച്ചത്. പിന്നാലെ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ടിനെയും ബൃന്ദാ കാരാട്ടിനെയും ഒരു ടെലിവിഷൻ അഭിമുഖത്തിൽ അധിക്ഷേപിച്ച് സംസാരിച്ചത് ഋതബ്രതയ്ക്കെതിരായ പാർട്ടി നടപടി അനിവാര്യമാക്കി. സിപിഐഎം കേന്ദ്ര നേതൃത്വം 'ബംഗാളി വിരുദ്ധ'രാണ് എന്നായിരുന്നു അഭിമുഖത്തിൽ ഋതബ്രത ബാനർജി ഉയർത്തിയ പ്രധാന വിമർശനം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭയിലേക്കുള്ള തിരിച്ചുവരവ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും തടഞ്ഞുവെന്നും ഋതബ്രത അഭിമുഖത്തിൽ ആരോപിച്ചിരുന്നു. മുസ്ലീങ്ങൾക്ക് സംവരണം ഉള്ളതിനാലാണ് പോളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് സലീമിന് പാർട്ടിയുടെ പരമോന്നത സമിതിയിൽ സ്ഥാനം നൽകിയതെന്നും ബാനർജി ആരോപിച്ചിരുന്നു. 2017 സെപ്റ്റംബർ മാസത്തിൽ ഋതബ്രതയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തീരുമാനിച്ചു. ഇതിനു പിന്നാലെ ഒരു ഗവേഷണ വിദ്യാർത്ഥി ഋതബ്രതയ്ക്കെതിരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെ ഋതബ്രതയുടെ സിപിഐഎമ്മിലേയ്ക്കുള്ള മടങ്ങി വരവിൻ്റെ വഴി പൂർണ്ണമായും അടഞ്ഞു. ഋതബ്രതയുടെ സ്വകാര്യ വീഡിയോ കോളിൽ നിന്നുള്ള ദൃശ്യങ്ങളും ഈ ഘട്ടത്തിൽ വൈറലായിരുന്നു.
സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2018ലാണ് ഋതബ്രത ബാനർജി തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്. തുടക്കത്തിൽ തൃണമൂലിൻ്റെ ആദിവാസി സംഘടനയുടെ നേതാവായാണ് ഋതബ്രത പരിഗണിക്കപ്പെട്ടത്. ടിഎംസിയുടെ ആദിവാസി ക്ഷേമ സമിതിയുടെ കൺവീനറായിട്ടായിരുന്നു ആദ്യം ഋതബ്രതയെ നിയോഗിച്ചത്. പിന്നാലെ ട്രേഡ് യൂണിയൻ രംഗത്തേയ്ക്ക് ടിഎംസി ഋതബ്രത ബാനർജിയെ പരിഗണിച്ചു. ടിഎംസിയുടെ തൊഴിലാളി വിഭാഗമായ ഇന്ത്യൻ നാഷണൽ തൃണമൂൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (ഐഎൻടിടിയുസി) സംസ്ഥാന പ്രസിഡന്റായി ഋതബ്രത നിയോഗിക്കപ്പെട്ടു. ട്രേഡ് യൂണിയൻ രംഗത്തെ ഇടതുപക്ഷ ആഭിമുഖ്യത്തെ ഋതബ്രതയിലൂടെ ആകർഷിക്കുക എന്നതായിരുന്നു ടിഎംസിയുടെ ഈ നീക്കത്തിൻ്റെ ലക്ഷ്യം. 2024ൽ രാജ്യസഭയിലേയ്ക്ക് ടിഎംസി ഋതബ്രതയെ നാമനിർദ്ദേശം ചെയ്തപ്പോൾ അഭിഷേക് ബാനർജി പങ്കുവെച്ച ട്വീറ്റ് ശ്രദ്ധേയമായിരുന്നു. 'ഋതബ്രത ബാനർജി പശ്ചിമബംഗാളിലുടനീളമുള്ള ട്രേഡ് യൂണിയൻ തൊഴിലാളികൾക്ക് വേണ്ടി വാദിക്കുന്നതിലും സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയ്ക്ക് എല്ലായ്‌പ്പോഴും അവസാനം പ്രതിഫലം ലഭിക്കും' എന്നായിരുന്നു ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ട്വീറ്റ്.
ഇക്കാലയളവിൽ ഋതബ്രതയുടെ പ്രവർത്തനം തൃണമൂൽ പ്രവർത്തകർക്കിടയിൽ സ്വാധീനം ഉണ്ടാക്കിയിരുന്നു. രാജ്യസഭാ അംഗമായിരിക്കെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി ഋതബ്രതയ്ക്ക് നിയമസഭാ സീറ്റ് നൽകിയതും ഈ സ്വാധീനം പരിഗണിച്ചായിരുന്നു. തൃണമൂലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സംഭവിച്ചെങ്കിലും ഹൗറ ജില്ലയിലെ പൂർവ്വ ഉലുബേരിയയിൽ നിന്ന് ഋതബ്രത വിജയിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി വിരുദ്ധ വിഭാഗത്തിൻ്റെ നേതാവ് എന്ന നിലയിലാണ് ഋതബ്രത വിമതനീക്കത്തിന് നേതൃത്വം നൽകിയത്. മമത ബാനർജിയെ നേതാവായി അംഗീകരിക്കുന്നുവെങ്കിലും അഭിഷേക് ബാനർജിയെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിമതരുടെ നിലരാട്. അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിയെയും രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി-നെ പാർട്ടി അമിതമായി ആശ്രയിക്കുന്നതിനെയും വിമർശിച്ചായിരുന്നു ഋതബ്രത വിമതനീക്കത്തിന് ചുക്കാൻ പിടിച്ചത്. ടിഎംസിയിലെ മുതിർന്ന നേതാക്കളും ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരുന്നു.
ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ട് സ്പീക്കർക്ക് ടിഎംസി നൽകിയ പ്രമേയത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് ഋതബ്രതയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി അച്ചടക്കലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. വ്യാജ ഒപ്പിട്ട് രേഖയുണ്ടാക്കി എന്ന കേസിൽ സുവേന്ദു സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ പിന്തുണച്ച് കൊണ്ടുള്ള 58 എംഎൽഎമാരുടെ കത്ത് സ്പീക്കർക്ക് സമർപ്പിക്കുന്നതും ഋതബ്രതയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിക്കുന്നതും.
നിലവിൽ കൂറുമാറ്റ നിരോധനം മറികടക്കാനുള്ള പിന്തുണ വിമതർക്കുണ്ട്. ഔദ്യോഗിക പാർട്ടിയെന്ന് അവകാശപ്പെട്ട് മുന്നോട്ട് പോകാനുള്ള മേൽക്കൈ ഉണ്ടെങ്കിലും ഋതബ്രതയുടെയും സംഘത്തിൻ്റെയും അടുത്ത നീക്കം മമതയെ സംബന്ധിച്ച് നിർണ്ണായകമാണ്. മമതയെ നേതാവായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് തന്നെയാണ് വിമതനീക്കം എന്നതാണ് ശ്രദ്ധേയം. എന്നാൽ അഭിഷേക് ബാനർജിയെ മാറ്റി നിർത്തി ഋതബ്രതയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാൻ മമത തയ്യാറുകുമോ എന്നത് ടിഎംസിയെ സംബന്ധിച്ച് നിർണ്ണായകമാണ്.
Content Highlights: Learn about Ritabrata Banerjee, the former CPI(M) leader who was expelled amid controversies over his alleged luxury lifestyle and later drew attention for his political moves involving Mamata Banerjee and the Trinamool Congress