15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക്; ക്രിയേറ്റർ ഇക്കോണമിയെ ബാധിക്കില്ലെന്ന് അധികൃതർ

മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ഈ നിയമം സഹായിക്കുന്നു

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സോഷ്യൽ മീഡിയ വിലക്ക് ക്രിയേറ്റർ ഇക്കോണമിയെ ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. നാഷണല്‍ മീഡിയ അതോറിറ്റി (എന്‍എംഎ) അധികൃതരാണ് നിയമം രാജ്യത്തെ അതിവേഗം വളരുന്ന ക്രിയേറ്റർ ഇക്കോണമിയ്ക്ക് തിരിച്ചടിയാകില്ലെന്ന് വ്യക്തമാക്കിയത്. പകരം, മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ഈ നിയമം സഹായിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

'15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാകരുത് എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. കുട്ടികളെ ഓണ്‍ലൈന്‍ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്' എന്ന് എന്‍എംഎ യുടെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സരൂനി പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞു. അതുകെണ്ടുതന്നെ ക്രിയേറ്റര്‍ ഇക്കണോമിയെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ ഈ നിയമനിര്‍മ്മാണങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് നടപ്പിലാക്കുന്നത് എന്ന് മാതാപിതാക്കളുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളും പറയുന്നു എന്നും മുഹമ്മദ് അല്‍ സരൂനി പറഞ്ഞു. ഈ നിയമനിര്‍മാണം കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള യുഎഇയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണ്. ഓസ്ട്രേലിയയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമുള്ള സമാന നടപടികളുമായി ഇത് യോജിച്ചുനില്‍ക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: UAE authorities said the social media restrictions for children under 15 will not affect the country's creator economy

To advertise here,contact us